അശ്ലീലദൃശ്യം കാണിച്ച് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 104 വർഷം കഠിന തടവും പിഴയും

പത്തനംതിട്ട: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിന തടവും 42000 രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെ (32) ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

രണ്ട് പീഡനക്കേസ് പ്രതിക്കെതിരെ നിലവിലുണ്ടായിരുന്നു. ഇതില്‍ അടൂര്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിധിയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ വച്ച് 2021-22 കാലയളവില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അശ്ലീലദൃശ്യങ്ങൾ കാണിച്ചതിന് ശേഷമായിരുന്നു അക്രമം.

ഇരയുടെ ഇളയ സഹോദരിയായ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം തടവും കോടതി മുന്‍പ് വിധിച്ചിരുന്നു.

മൂത്തകുട്ടി രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍, വീട്ടില്‍ അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കി. ഈ സമയത്താണ് കുട്ടി, തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറയുന്നത്. തുടര്‍ന്നാണ് അടൂര്‍ പോലീസിനെ സമീപിച്ചതും കേസെടുത്തതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News