ലോക രാജാവ് അമേരിക്കയും കൊവിഡിനു മുന്നില്‍ മുട്ടുകുത്തി,രോഗം ബാധിച്ചിരിയ്ക്കുന്നത് അരലക്ഷം പേര്‍ക്ക്,മരണം 800 കടന്നു

ന്യൂയോര്‍ക്ക്: ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമായ അമേരിക്കയും കൊറോണയുടെ മുമ്പില്‍ മുട്ടു കുത്തി. ശാസ്ത്ര പുരോഗതിയിലും മെഡിക്കല്‍ സംവിധാനങ്ങളിലും മുമ്പില്‍ നില്‍ക്കുന്ന രാജ്യത്തിന് വൈറസിനെ പിടിച്ചു കെട്ടാനാവുന്നില്ല. അമേരിക്കയില്‍ കൊറോണ രോഗബാധിരുടെ എണ്ണവും മരണവും ഉയരുന്നു.

ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് അമേരിക്ക. ബുധനാഴ്ച വരെ 55,000ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 800ലേറെ പേര്‍ മരിച്ചു. അമേരിക്കയിലെ ബിസിനസ്, തൊഴില്‍, ആരോഗ്യ പാലന രംഗങ്ങള്‍ കൊറോണ കാരണം തരിപ്പണമാകുന്ന അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ രണ്ട് ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീ,കാരം നല്‍കി.

അമേരിക്കയില്‍ അടുത്ത പത്ത് ആഴ്ചയെങ്കിലും കൊറോണ ഭീഷണി തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സെനറ്റിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിര്‍ന്നവര്‍ക്ക് 1,200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നല്‍കുന്നു എന്നതാണ് പാക്കേജിന്റെ ഒരു പ്രത്യേകത. ആശുപത്രികള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് പാക്കേജ്.

ഇറ്റലിയില്‍ ബുധനാഴ്ച വരെ പുതിയ കേസുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസമായി. പക്ഷെ സ്‌പെയിനിലെ സ്ഥിതി ഗുരുതരമാണ്. 438 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ മരണസംഖ്യ 3,877ല്‍ എത്തി.

കൊറോണയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വന്‍ സാമ്ബത്തിക ശക്തികളുടെ കൂട്ടായ്മയായ ജി 20യിലെ അംഗ രാജ്യങ്ങളുടെ വിര്‍ച്വല്‍ ഉച്ചകോടി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരും. വ്യാപനം തടയുന്നതിനും ആഗോള സാമ്ബത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുമുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും . ജോര്‍ദ്ദാന്‍, സ്‌പെയിന്‍, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News