ഇക്കൊല്ലം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ത്ഥികള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റെഗുലര്‍ വിഭാഗത്തില്‍ മാത്രം 4,26, 999 വിദ്യാര്‍ത്ഥികള്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതും. ആകെ 2962 സെന്ററുകളാണ് പരീക്ഷയ്ക്ക് തയ്യാറാക്കിയത്.

പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുന്നത്. 4,32,436 വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. ഇവര്‍ക്കായി 2005 പരീക്ഷ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒന്‍പതും പരീക്ഷ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. 2022 ജൂണ് ഒന്നിന് അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ജൂണ്‍ ഒന്നിനായിരിക്കും പ്രവേശനോത്സവം. അധ്യയനം തുടങ്ങും മുന്‍പ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നന്നാക്കാനായി ഡിജിറ്റല്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനും തയാറാക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് മെയില്‍ പരിശീലനം നല്‍കും. എല്‍കെജി, യുകെജി ക്ലാസുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇത്തവണയും അഞ്ചാം വയസില്‍ തന്നെയാവും. ദേശീയ വിദ്യാഭ്യാസനയപ്രകാരം വയസ് കൂട്ടുന്നതില്‍ അടുത്ത തവണ വ്യക്തത വരുത്തും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News