കാമുകന്‍ കാണാമറയത്ത്,സവിതയുടെ ആത്മഹത്യയില്‍ തുമ്പില്ലാതെ പോലീസ്

ആലപ്പുഴ:വള്ളികുന്നത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ അടുപ്പക്കാരനായ യുവാവിനെ പൊലീസ് തിരയുന്നു. സവിതയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മണപ്പള്ളി സ്വദേശി പ്രവീണുമായി സവിത അടുപ്പത്തിലായിരുന്നു. സവിത മരിച്ച ദിവസം വീട്ടില്‍ പ്രവീണിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആത്മഹത്യയ്ക്കു പ്രേരകമാം വിധം പ്രവീണിന്റെ ഇടപെടല്‍ ഉണ്ടായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പ്രവീണ്‍ സവിതയെ വലയിലാക്കിയത് എന്നാണു കുടുംബത്തിന്റെ ആരോപണം. സവിത മരിച്ച രാത്രി പ്രവീണ്‍ സവിതയുടെ വീട്ടിലെത്തിയിരുന്നു. പ്രവീണിന്റെ ബഹളം കേട്ടാണ് സവിതയുടെ ഭര്‍ത്താവിന്റെ വീട്ടുകാരും അയല്‍ക്കാരും ഉണര്‍ന്നത്. ആത്മഹത്യയെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രവീണും സവിതയുമായുള്ള ചില കത്തിടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ പ്രവീണിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വള്ളികുന്നം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇരുപത്തിനാലുകാരിയായ സവിതയെ കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു സവിതയുടെ വിവാഹം. ഭര്‍ത്താവ് വിദേശത്താണ്. സംഭവത്തെക്കുറിച്ച് വള്ളികുന്നം പോലീസ് പറയുന്നതിങ്ങനെ. സവിതയും പാവുമ്പ സ്വദേശിയുമായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. രാത്രി ഇയാളെ ഫോണില്‍ വിളിച്ച് സവിത ആത്മഹത്യ ഭീഷണി മുഴക്കി. അര്‍ധരാത്രിയോടെ യുവാവ് വീട്ടിലെത്തി. വീടിന് പുറത്ത് നടന്ന സംഭാഷണത്തിനിടെ പെട്ടെന്ന് മുറിയില്‍ കയറി യുവതി വാതിലടച്ചു. പിരഭ്രാന്തനായ യുവാവ് ബഹളം വച്ച് ആളെക്കൂട്ടി.

ആളുകളെത്തി മുറി തുറന്ന് നോക്കുമ്പോള്‍ സവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ പുരുഷസുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സവിതയുടെ കുടുംബം ആരോപിക്കുന്നത്. സ്ത്രീധനമായി നല്‍കിയ 26 പവന്‍ സ്വര്‍ണം കാണാനില്ലെന്നും പരാതിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News