ന്യൂഡൽഹി: ആഴ്ചയിൽ നൂറ് മണിക്കൂറിലധികം ജോലി ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന ശാരീരിക ക്ഷീണവും, മാനസിക ക്ലേശവും കാരണമാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടർ സേതു ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പ്രതിശ്രുത വരൻ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിലാണ് സേതു ലക്ഷ്മിയുടെ പ്രതിശ്രുത വരനായ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി യദുകൃഷ്ണൻ സനിൽ കുമാർ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. റസിഡൻസി പൂർത്തിയാകാതെ ഉപേക്ഷിക്കണമെങ്കിൽ 50 ലക്ഷം ബോണ്ടായി നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്നും കക്ഷി ചേരൽ അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.
ഈ വർഷം മാർച്ച് ആറിന് ആണ് റസിഡന്റ് ഡോക്ടർ സേതു ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചത്. ഇത് ജോലി സമ്മർദ്ദം കരണമാണെന്നാണ് യദുകൃഷ്ണൻ സനിൽ കുമാറിന്റെ ആരോപണം. തുടർച്ചയായ ഷിഫ്റ്റുകൾ, ഡ്യൂട്ടി സമയത്തിന് പുറത്തുള്ള ജോലി, ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് എന്നിവ കാരണം സേതു ലക്ഷ്മിക്ക് ശാരീരിക ക്ഷീണവും, മാനസിക ക്ലേശവും ഉണ്ടായിരുന്നു. ദീർഘ സമയം നിൽക്കുന്നത് കാരണം പേശികളിൽ വേദന ഉണ്ടായിരുന്നതായും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആഴ്ചയിൽ നൂറ് മണിക്കൂറിലധികം ജോലി ചെയ്യുമെങ്കിലും ഔദ്യോഗിക കണക്കിൽ 45 മണിക്കൂർ മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇത് കാരണം പൊതു താത്പര്യ ഹർജി ഉൾപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല. ആത്മഹത്യാ ശ്രമത്തിന് ശേഷം വീട്ടിൽ സേതു ലക്ഷ്മിയെ സന്ദർശിച്ച വകുപ്പ് മേധാവി പത്ത് ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ നിർദേശിക്കുക ആയിരുന്നു. ഇതിന് കഴിയാതെ വന്നാൽ ബോണ്ട് ആയി 50 ലക്ഷം നൽകണമെന്ന് നിർദേശിച്ചതായും പ്രതിശ്രുത വരൻ ആരോപിക്കുന്നു.
റസിഡന്റ് ഡോക്ടർമാരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി യുണൈറ്റഡ് ഡോക്ടർ ഫ്രണ്ട് എന്ന സംഘടന നൽകിയ റിട്ട് ഹർജിയിൽ കക്ഷി ചേരാൻ ആണ് യദുകൃഷ്ണൻ സനിൽ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. 1992 ൽ കേന്ദ്ര സർക്കാർ പുറത്ത് ഇറക്കിയ യൂണിഫോം സെൻട്രൽ റെസിഡൻസി സ്‌കീം പ്രകാരം ആഴ്ചയിൽ 48 മണിക്കൂർ മാത്രമാണ് റസിഡന്റ് ഡോക്ടർമാർ ജോലി ചെയ്യേണ്ടത്. എന്നാൽ ഇത് നടപ്പാക്കപ്പെടുന്നില്ലെന്നും സുപ്രീം കോടതി ഇതിൽ ഇടപെടണമെന്നും കക്ഷി ചേരൽ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Yadukrishnan Sanil Kumar has filed an intervention application in the Supreme Court regarding the suicide attempt of his fiancée, Dr. Sethu Lakshmi. He alleges that the resident doctor at Alappuzha Medical College was driven to the extreme step due to severe exhaustion. According to the plea, she was forced to work over one hundred hours every week without adequate rest. This grueling schedule reportedly led to extreme physical fatigue and unbearable mental distress for the young doctor. The application highlights the toxic working conditions that resident doctors often face in government medical institutions.


