ആശങ്കകള്‍ക്ക് വിരാമം: താലിബാന്‍ ഭീകരര്‍ക്കിടയില്‍ നിന്നും 123 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് തിരിച്ചു

കാബൂള്‍: താലിബാന്‍ ഭീകരര്‍ പിടിച്ചടക്കിയ കാബൂളില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനാണ് ഇന്ത്യ വിമാനം അയച്ചത്.

കണ്ഡഹാറിലെയും മസര്‍ ഇ ഷെരീഫിലെയും കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ ഒരു മാസം മുമ്പ് തന്നെഅടച്ചപ്പോഴും അപ്പോഴും കാബൂളിലെ എംബസി അടക്കേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ കാബൂളും താലിബാന്‍ ഭീകരരുടെ പിടിയിലായതോടെയാണ് കാബൂളില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും പ്രത്യേക വിമാനങ്ങളില്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് കാബൂളില്‍ ഇറങ്ങാന്‍ ആദ്യം അനുമതി ലഭിച്ചില്ല. കാബൂള്‍ പിടിച്ചടക്കി താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ ഉണ്ടായ അനിശ്ചിതത്വത്തില്‍ കാബൂള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് എയര്‍ ഇന്ത്യ വിമാനത്തിന് വിവരങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പൈലറ്റ് വിമാനത്തിന്റെ റഡാര്‍ ഓഫ് ചെയ്ത് താലിബാന്‍ ഭീകരരുടെ നിരീക്ഷണത്തില്‍ അകപ്പെടാതെ ഒരു മണിക്കൂറോളം വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു. ആശങ്കകള്‍ക്കൊടുവില്‍ സുരക്ഷിതമായി വിമാനം ഇറങ്ങുകയായിരുന്നു.

താലിബാന്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അഫ്ഗാന്‍ സര്‍ക്കാര്‍ അടിയറവ് പറഞ്ഞിരുന്നു.അധികാരകൈമാറ്റത്തിന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും.

അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്‍. അതിര്‍ത്തിയില്‍ തമ്ബടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ആരും പലായനം ചെയ്യേണ്ട കാര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി.

ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.

യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളില്‍ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ മുന്നറിയിപ്പ് നല്‍കി. പ്രത്യേക വിമാനങ്ങളില്‍ ഉദ്യോഗസ്ഥരെ മിന്നല്‍ വേഗത്തില്‍ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. മിക്ക നഗരങ്ങളിലും കാര്യമായ ചെറുത്തുനില്‍പ്പിന് മുതിരാതെ അഫ്ഗാന്‍ സൈന്യം പിന്മാറിയതോടെയാണ് മസാരേ ശരീഫ് ,ജലാലാബാദ് നഗരങ്ങള്‍ അതിവേഗം കീഴടക്കാന്‍ താലിബാന് കഴിഞ്ഞത്. അഫ്ഗാന്‍ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്.

കാബൂളിന് ചുറ്റുമുള്ള പല സ്ഥലങ്ങളില്‍ നിന്ന് വെടിയൊച്ച കേള്‍ക്കാം. എന്നാല്‍ നിലവില്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.

താലിബാന്‍ ഉടന്‍തന്നെ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ആശങ്കയ്ക്കിടെ ഇവിടെനിന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കന്‍ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം അഫ്ഗാനിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ജലാദാബാദ് താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ചെറിയ രീതിയിലുള്ള ആക്രമണങ്ങള്‍ പോലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ജലാദാബാദ് ഗവര്‍ണര്‍ കീഴടങ്ങിയതിനാലാണ് ആക്രമണങ്ങള്‍ നടക്കാതിരുന്നതെന്നാണ് ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ വക്താക്കള്‍ നല്‍കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News