KeralaNews

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി

കണ്ണൂർ : സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകൾ ഇന്നും മുടങ്ങി.കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി.

ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. 

എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ പുനരാരംഭിച്ചു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി.  

എയർ ഇന്ത്യ എക്സ്പ്രസിലെ സമരം പ്രവാസികൾക്ക് അടക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മാനേജമെന്റും ജീവനക്കാരുടെ സംഘടനയും തമ്മിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടായത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കുമെന്നടക്കം മാനേജ്മെന്റ് ഉറപ്പ് നൽകിയതോടെ ജീവനക്കാർ സമരം പിൻവലിച്ചു. 

കൂട്ടമായി മെഡിക്കൽ അവധിയെടുത്ത ജീവനക്കാർ ഫിറ്റിനസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങിയെങ്കിലും സർവീസ് പഴയരീതിയിലേക്ക് എത്തിയിട്ടില്ല. രണ്ട് ദിവസത്തിനകമാകും സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുക.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button