ന്യൂഡൽഹി:പശ്ചിമബംഗാളിലെ ബാഗ്‌ഡോഗ്രയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX1523) ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എയർബസ് എ320 വിമാനത്തിൽനിന്നാണ് പുക ഉയർന്നത്.
വിമാനത്തിലെ ഏവിയേഷൻ ഇലക്ട്രോണിക്സ് ബേയിൽ പുക കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റ് ‘മെയ്ദേ’ (Mayday) സന്ദേശം അയക്കുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന മുന്നറിയിപ്പ് സന്ദേശമാണിത്. ലഖ്നൗവിലെ എയർ ട്രാഫിക് കൺട്രോളിന് ഇത് സംബന്ധിച്ച വിവരം നൽകുകയും വൈകുന്നേരം 5:18-ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.
ആറ് ജീവനക്കാരടക്കം ആകെ 148 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിങ്ങിന് ശേഷം യാത്രക്കാരെല്ലാവരെയും സുരക്ഷിതമായി വിമാനത്തിൽനിന്ന് പുറത്തെത്തിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും പുക ഉയർന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് വിമാനം ലഖ്നൗവിലേക്ക് വഴിതിരിച്ചുവിട്ടതെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
ലഖ്നൗവിൽ എത്തിയ യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണങ്ങൾ നൽകുകയും പിന്നീട് ഇവർക്ക് മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് യാത്രാസൗകര്യമൊരുക്കുകയും ചെയ്തു.

