കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍ ,തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും രാജ്യസഭാ എംപിയുമായ അഹ് മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 71കാരനായ പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ഒന്നിനാണ് അഹ് മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിലേറെയായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ അദ്ദേഹം ചികിത്സയില്‍ കഴിയുകയാണ്.

വൈറസ് ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേത്തുര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു. ‘അഹമ്മദ് പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം’ മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.ശശി തരൂര്‍, ആനന്ദ് ശര്‍മ, അശോക് ഗെഹ്ലോത് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഹമ്മദ് പട്ടേല്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.നേരത്തെ കേന്ദ്ര മന്ത്രി അമിത് ഷായും കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, മഖ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News