അഹമ്മദാബാദ്: അപകടത്തിൽപെട്ട എയർ ഇന്ത്യയുടെ എ.ഐ. 171 വിമാനത്തിന് കഴിഞ്ഞമാസവും സാങ്കേതികത്തകരാർ ഉണ്ടായിരുന്നതായി വ്യക്തമായി. കേടുതീർത്ത് അടുത്തദിവസമാണ് വിമാനം ലണ്ടനിലേക്ക് പറന്നതെന്നും അന്നത്തെ യാത്രക്കാർ പറഞ്ഞു.
മേയ് ഒന്നിന് ഉച്ചതിരിഞ്ഞ് 1.10-ന് പുറപ്പെടേണ്ട വിമാനത്തിൽ സമയമായിട്ടും ബോർഡിങ് തുടങ്ങിയില്ല. അകത്തുകയറ്റിയപ്പോളാകട്ടെ, രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നെന്നും യാത്രക്കാരനായ ശരദ് റാവൽ പറഞ്ഞു. ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് ലൈറ്റുകളും അണഞ്ഞിരുന്നു. ഒടുവിൽ സാങ്കേതികത്തകരാർമൂലം സർവീസ് റദ്ദാക്കിയതായി അറിയിച്ചു.
യാത്രക്കാരെ ഹോട്ടലിലേക്കുമാറ്റി. അടുത്തദിവസവും ഒന്നരമണിക്കൂർ വൈകിയാണ് വിമാനം പറന്നുയർന്നത്. അപകടമുണ്ടായ വ്യാഴാഴ്ച ഇതേ വിമാനം ആദ്യം ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തിയിരുന്നു. ശീതികരണസംവിധാനം കൃത്യമായിരുന്നില്ലെന്ന് യാത്രക്കാരനായ ആകാശ് വത്സ വാർത്താ ഏജൻസിയോട് പറഞ്ഞു.
അഹമ്മദാബാദ് ദുരന്തത്തിൽപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ ശ്രേണി താത്കാലികമായി സർവീസ് നിർത്തിവെച്ചേക്കുമെന്ന് റിപ്പോർട്ട്. 787 ഡ്രീംലൈനർ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ എയർഇന്ത്യക്ക് നിർദേശം നൽകി. എയർ ഇന്ത്യക്ക് പത്ത് നിർദേശങ്ങളാണ് നൽകിയത്.
ജിഇഎൻഎക്സ് എൻജിനുകൾ ഘടിപ്പിച്ച ബോയിങ് 787-8, 787-9 വിമാനങ്ങളിൽ അധിക അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്നും ഡിജിസിഎ നിർദേശിച്ചു. ബന്ധപ്പെട്ട ഡിജിസിഎ മേഖലാ ഓഫീസുകളുമായി ഏകോപിപ്പിച്ചാകും ഇതിനുള്ള പ്രവർത്തനങ്ങൾ. 15 ദിവസത്തിനുള്ളിൽ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ധന സംവിധാന മോണിറ്ററുകൾ, ക്യാബിൻ എയർ കംപ്രസുകൾ, ടേക്ക് ഓഫ് സംവിധാനം, ഇലക്േട്രാണിക് എൻജിൻ നിയന്ത്രണസംവിധാനം എന്നിവ പരിശോധിക്കാനും നിർദേശമുണ്ട്.
അതിനിടെ ഇന്ത്യൻ വിമാനക്കന്പനികളുടെ 787-8 വിമാനങ്ങളുടെ സർവീസുകൾ സുരക്ഷാപരിശോധനകൾക്കുശേഷം തുടരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് വിവരം. ഇന്ത്യയും യുഎസും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചനടക്കുന്നുണ്ടെന്നാണ് സൂചന. വിമാന അറ്റകുറ്റപ്പണികളും സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളെക്കുറിച്ചും എയർ ഇന്ത്യ പരിശോധനകൾ തുടങ്ങി.
മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ സർവീസ് നടത്തുന്ന ഡ്രീംലൈനർ 787-8ന്റെ പരിശോധന. എയർ ഇന്ത്യയിൽ 33 ഡ്രീംലൈനർ 787 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 26 എണ്ണം 787-8 മോഡലുകളാണ്. ഏഴെണ്ണം 787-9 മോഡലും.

