ഫോണിൽ പരിചയപ്പെട്ട യുവതിയെ കാണാൻ കണ്ണൂരിലെത്തിയ 68 കാരന് വണ്ടിക്കൂലി നൽകി തിരിച്ചയച്ച് പൊലീസ്

കണ്ണൂർ:മൊബൈൽ ഫോൺ വിളികളിലൂടെ പരിചയത്തിലായ യുവതിയെ നേരിൽ കാണാൻ കിലോമീറ്ററുകൾ താണ്ടി എത്തിയ വയോധികൻ കബളിപ്പിക്കപ്പെട്ടു. എറണാകുളത്ത് നിന്ന് കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയെങ്കിലും യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് വയോധികൻ കുടുക്കിലായത്. എറണാകുളത്തെ ഞാറക്കലിൽ നിന്നാണ് 68കാരൻ ട്രെയിനിൽ കണ്ണൂർ കൂത്തുപറമ്പിലെത്തിയത്. എന്നാൽ തലേദിവസം വരെ ഫോണിൽ സംസാരിച്ച യുവതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കുകയായിരുന്നു. ഒടുവിൽ താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മാസമായി എല്ലാ ദിവസവും യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. വയോധികൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും അവർ സ്റ്റേഷനിലേക്ക് വരാൻ തയ്യാറായില്ല. തനിക്ക് വയോധികനെ അറിയില്ലെന്നും, താൻ ആരെയും വിളിച്ചിട്ടില്ലെന്നുമുള്ള നിലപാടിലായിരുന്നു യുവതി.

ഇതോടെ സംഭവത്തിൽ ഇടപെട്ട പൊലീസ് വെട്ടിലാകുകയായിരുന്നു. യുവതി പറഞ്ഞ കാര്യം വയോധികനെ അറിയിച്ചെങ്കിലും മടങ്ങിപ്പോകാൻ തയ്യാറല്ലെന്നും, യുവതിയെ കണ്ടാൽ മാത്രമെ പോകുകയുള്ളുവെന്നും ഇയാൾ അറിയിച്ചു. ഒടുവിൽ പൊലീസ് കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു. തലശേരി റെയിൽവേ സ്റ്റേഷനിൽ വരെ പോകാനുള്ള വണ്ടി കാശും നൽകിയാണ് ഇയാളെ പൊലീസ് മടക്കി അയച്ചത്.

അതിനിടെ മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം പിടികൂടി. തിരുവനന്തപുരം വെള്ളറടയിൽനിന്ന് നാടുവിട്ട കമിതാക്കളെ മലപ്പുറത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വിവാഹിതരായ ഇരുവരും മക്കളെ ഉപേക്ഷിച്ചാണ് ഒളിച്ചോടിയത്. ഇരുവരു നാടുവിട്ടു പോയതിന് പിന്നാലെ ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇവരെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഇതേ തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വെള്ളറട എസ് എച്ച്‌ ഒ എം ആര്‍ മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ മലപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്താനായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പൊലീസ് അന്വേഷണം നടത്തിയത്. മലപ്പുറത്ത് രഹസ്യമായി വാടക വീട് എടുത്തു താമസിച്ചു വരികയായിരുന്നു ഇരുവരും. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാലനീതി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News