ഇടുക്കി :അടിമാലി മണ്ണിടിച്ചിലിൽ വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം. ഏഴു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെ പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചിരുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 10.30-ഓടെയാണ് അപകടമുണ്ടായത്. ദേശീയപാതയുടെ സമീപത്തുണ്ടായിരുന്നു മണ്ണിടിച്ചിലിലാണ് ദമ്പതിമാരായ ബിജുവും സന്ധ്യയും കുടുങ്ങിയത്. ഫയർഫോഴ്സും എൻഡിആർഎഫും നാട്ടുകാരം ചേർന്ന് നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചത്.
അപകടത്തിൽപ്പെട്ടവർ കോൺക്രീറ്റ് ബീമുകൾക്കിടയിൽ കുടുങ്ങിപ്പോയതാണ് രക്ഷാപ്രവർത്തനം വൈകാൻ ഒരു പ്രധാന കാരണമായത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടിരുന്നതിന് സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന് തൊട്ടുമുമ്പ് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി.
ദുരന്തത്തിൽ വീടുകൾ പൂർണ്ണമായി തകർന്ന നിലയിലായിരുന്നു. കെട്ടിടത്തിനുള്ളിൽ പൂർണമായും മണ്ണ് നിറഞ്ഞ് കിടക്കുകയായിരുന്നു. വീടിന്റെ ചുമരുകളെല്ലാം തകർന്ന നിലയിലാണ്.
ദുഷ്‌കരമായ രക്ഷാദൗത്യം
ബിജുവിനെയും സന്ധ്യയെയും പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായിരുന്നു. ഇരുവരും വലിയ കോൺക്രീറ്റ് ബീമുകൾക്കിടയിലും ചുമരിന്റെ ഭാഗങ്ങൾക്കിടയിലുമായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്. കൂടാതെ കട്ടിലിന്റെയും അലമാരിയുടെയും ഇടയിൽ ഞെരുങ്ങിയ നിലയിലുമായിരുന്നു ദമ്പതിമാർ. അപകടം നടന്ന സ്ഥലത്ത് നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനായി ജെസിബി പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവന്നു. രക്ഷാപ്രവർത്തനച്ചിന്റെ ആദ്യഘട്ടത്തിൽ സന്ധ്യയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ബിജുവിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

