കാർബൈഡ് ഉപയോഗിച്ചുള്ള പടക്കങ്ങൾ ഉടനടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയായ ഓൾ ഇന്ത്യ ഒഫ്താൽമോളജിക്കൽ സൊസൈറ്റി (AIOS). ദീപാവലി ആഘോഷങ്ങൾക്കിടെ കാർബൈഡ് ഗൺ ഉപയോഗിച്ചതിനെത്തുടർന്ന് ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടമായിരുന്നു. ചിലർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഘടന ആവശ്യമുന്നയിച്ചത്.
കാർബൈഡ് ഗൺ ഉപയോഗംമൂലം രാജ്യത്താകെ ഒട്ടേറെ കുട്ടികൾക്ക് പൂർണ്ണമായി കാഴ്ച നഷ്ടപ്പെട്ടതായും 100-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബിഹാറിൽ 50-ഓളം പേർക്കും മധ്യപ്രദേശിൽ 15 കുട്ടികൾക്കും കാഴ്ച നഷ്ടപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദീപാവലി സമയത്ത് കാർബൈഡ് ഗൺ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വലിയ വർധനവുണ്ടായതായി ഡൽഹി എയിംസ് സ്ഥിരീകരിച്ചു. ഈ ഉപകരണങ്ങൾ പടക്കങ്ങളല്ല. മറിച്ച് സ്ഥിരമായ അന്ധത, ഗുരുതരമായ പൊള്ളൽ, രൂപവൈകൃതം, ആജീവനാന്ത വൈകല്യം എന്നിവയ്ക്ക് കാരണമാകുന്ന രാസ സ്ഫോടകവസ്തുക്കളാണെന്ന് എഐഒഎസ് വ്യക്തമാക്കുന്നു.


