നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉയർത്തി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് നടി രാഖി സാവന്ത്. നിലവിലെ സർക്കാരിന് താൻ വോട്ട് നൽകിയതിൽ ഖേദമുണ്ടെന്ന് വ്യക്തമാക്കിയ രാഖി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കടുത്ത ഭാഷയിലാണ് വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെ രാഖി അപലപിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാഖി ചുവപ്പ് നിറം പുരട്ടിയ ഒരു സാനിറ്ററി പാഡ് പുറത്തെടുക്കുകയും വിദ്യാർഥികളെ മർദിക്കുന്നവർക്ക് നേരെ പ്രതിഷേധ സൂചനയായി താൻ ഉപയോഗിച്ച സാനിറ്ററി പാഡ് എറിയുമെന്നും അവർ ഭീഷണി മുഴക്കി.’വിദ്യാർത്ഥികളെ തല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് നേരെ ഞാൻ ഇത് എറിയും. നിങ്ങൾ രാജിവയ്ക്കണം. നല്ല വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ, രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ…രാജി വച്ചേ മതിയാകൂ. ഞാൻ എന്റെ വോട്ട് നൽകിയതാണ്, ഇത് ഞാൻ വിദ്യാർഥികളെ മർദിച്ചവരുടെ മുഖത്തേക്ക് എറിയും,’ രാഖി പറഞ്ഞു.
പ്രതിഷേധത്തിനായി പഞ്ചാബിൽ നിന്നും ബിഹാറിൽ നിന്നും ആളുകൾ എത്തിയത് അധികാരികളെ ഭയപ്പെടുത്തിയെന്ന് അവർ പറഞ്ഞു. മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ രൂക്ഷമായി വിമർശിച്ച രാഖി, നേതാക്കളെ അധികാരത്തിലേറ്റാനും താഴെയിറക്കാനും ജനങ്ങൾക്ക് പരമാധികാരമുണ്ടെന്ന് ഓർമിപ്പിച്ചു.


