KeralaNews

വിനായകന്‍ മദ്യപിച്ചാല്‍ ചില കുഴപ്പങ്ങള്‍, മുമ്പും പ്രശ്‌നമുണ്ടാക്കി,3 വര്‍ഷം തടവ് ലഭിക്കുന്ന കേസ്: ഡിസിപി

കൊച്ചി: നടന്‍ വിനായകന്‍ എറണാകുളത്ത് പോലീസ് സ്‌റ്റേഷനില്‍ ബഹളം വയ്ക്കുന്നതും പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുമായ വീഡിയോ കഴിഞ്ഞ രാത്രി മുതല്‍ വൈറലാണ്. താരത്തിനെതിരെ പിന്നീട് പോലീസ് കേസെടുക്കുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ ജാമ്യത്തില്‍ വിട്ടതിനെതിരെ ഉമാ തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു.

വിനായകന് ഇടതുപക്ഷവുമായി ബന്ധമുള്ളത് കൊണ്ടാണ് ജാമ്യത്തില്‍ വിട്ടത് എന്നാണ് ഉയരുന്ന ആക്ഷേപം. എന്നാല്‍ യാതൊരു വീഴ്ചയും കേസില്‍ ഉണ്ടായിട്ടില്ലെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. പോലീസ് ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. വേണ്ടി വന്നാല്‍ കൂടുതല്‍ വകുപ്പുകള്‍ വിനായകനെതിരെ ചുമത്തുമെന്നും ഡിസിപി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

”കെപി ആക്ടിലെ 118 എ, 117 ഇ എന്നീ വകുപ്പുകള്‍ പ്രകാരം വിനായകനെതിരെ കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. പോലീസിനെ ആക്രമിച്ചിട്ടില്ലാത്തതിനാലാണ് ജാമ്യം ലഭിക്കാത്ത വകുപ്പ് ഉള്‍പ്പെടുത്താതിരുന്നത്.

വിനായകന്‍ അസഭ്യം പറഞ്ഞോ എന്ന് പരിശോധിക്കും. തെറി പറഞ്ഞിട്ടുണ്ടാകില്ല. അതുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരം കേസെടുത്തിട്ടില്ല. ഇക്കാര്യം അറിയാന്‍ വീഡിയോ വിശദമായി പരിശോധിക്കും. ശേഷം ആവശ്യമെന്ന് തോന്നിയാല്‍ അസഭ്യം പറഞ്ഞതിനു കൂടി കേസെടുക്കും. ഒരു വീഴ്ചയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

വിനായകന്റെ കേസ് വ്യക്തിപരമായ വിഷയമാണ്. അതിലേക്ക് കടക്കുന്നില്ല. ഇഷ്യു ഉണ്ടാകുമ്പോള്‍ പോലീസ് ഇടപെടും. അങ്ങനെയാണ് സംഭവിച്ചത്. വിനായകനെതിരെ ഭാര്യയുടെ പരാതിയുണ്ടോ എന്ന് പരിശോധിച്ചിട്ട് പറയാം. വിനായകന്‍ മദ്യപിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ ചില കുഴപ്പങ്ങളുണ്ടാക്കും. മുമ്പും സ്റ്റേഷനില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്.

വിനായകന്റെ വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിച്ചിട്ടില്ല. രക്ത സാംപിള്‍ എടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്. അക്കാര്യം പരിശോധിക്കാവുന്നതാണ്”- ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വിനായകന്റെ താമസ സ്ഥലത്ത് പോലീസ് പോയിരുന്നു. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പോലീസ് ഇടപെട്ടത്.

ഇരുഭാഗവും പോലീസ് കേട്ടില്ലെന്ന് വിനായകന്‍ ആരോപണം ഉന്നയിച്ചിരുന്നു. ശേഷം രാത്രി പോലീസ് സ്‌റ്റേഷനിലെത്തി വിനായകന്‍ ബഹളം വയ്ക്കുകയായിരുന്നു. പോലീസുകാരുമായി ഉച്ചത്തില്‍ സംസാരിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യത്തില്‍ വിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button