സ്ത്രീധനം തൂക്കാനുള്ള ത്രാസ് ഡിവൈഎഫ്‌ഐയെ ഏല്‍പ്പിച്ച് നടൻ സലിം കുമാർ

കളമശ്ശേരി:കൊല്ലത്ത് സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് നടൻ സലിം കുമാർ. സ്ത്രീധനത്തിനെതിരെ എറണാകുളം കളമശ്ശേരിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. പറവൂരില്‍ നിന്ന് കളമശ്ശേരിയിലേക്കുള്ള യാത്രയില്‍ വലിയ പ്രതീക്ഷയുണ്ട്. കാരണം ഡിവൈഎഫ്‌ഐ എന്ന പ്രസ്ഥാനം ഈ ഉദ്യമം ഏറ്റെടുത്ത് അത് നടപ്പിലാക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ എത്തിച്ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളത്തിന്റെ കാഴ്ചപ്പാടുകള്‍ മാറാനുണ്ട്. ഡിവൈഎഫ് പോലൊരു പ്രസ്ഥാനം ഇത് ഏറ്റെടുക്കുമ്പോള്‍ ഇത് മാറുമെന്ന് പ്രതീക്ഷയുണ്ട്. ഡിവൈഎഫ് ഇവിടെ കേരളത്തിന്റെ വടക്കേ അറ്റംമുതല്‍ തെക്കേ അറ്റം വരെ ചങ്ങലപിടിച്ച് അത്ഭുതം സൃഷ്ടിച്ചവരാണ്. അതിനുശേഷം മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരാണ്, ഇനി പൊളിക്കേണ്ടത് കുറച്ചു മതിലുകളാണ്. ഇവിടെ പാരമ്പര്യമായി കെട്ടിപ്പൊക്കിയ കുറേ മതിലുകള്‍ കൂടി പൊളിച്ചു കളയേണ്ടതുണ്ട്.

കേരളത്തിലെ 80 ലക്ഷം വീടുകളിലും കയറി വരുന്ന പെണ്‍കുട്ടിയുടെ സ്വര്‍ണ്ണം തൂക്കി വാങ്ങിക്കാനുള്ള ത്രാസ് സൂക്ഷിച്ചിട്ടുണ്ട്. ആ ത്രാസ് ആര്‍ക്കും കൊടുക്കില്ല അവര്‍. ആ ത്രാസ് പിടിച്ചു വാങ്ങിക്കുകയാണ് വേണ്ടത്. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടില്‍ ഞാന്‍ വാങ്ങിവെച്ച ത്രാസ് ഇവിടെ ഡിവൈഎഫ്‌ഐയെ ഏല്‍പ്പിക്കുകയാണ്. കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ് സ്ത്രീധനം. കൊവിഡിന് വാക്സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല’, സലിം കുമാർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News