കൊച്ചി:ചടുലതയോടെ,സരസതയോടെ ഓരോ കൗണ്ടറും അടിക്കുന്ന മാമുക്കോയെന്ന പ്രതിഭയെ ഇഷ്ടമല്ലാത്ത സിനിമാപ്രേമികൾ ഉണ്ടാവില്ല. മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ. ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം മാമുക്കോയയുണ്ട്. മലബാറിന്‍റെ സംഭാഷണ രീതിയും വേറിട്ട ഭാവപ്രകടനങ്ങളുമാണ് മാമുക്കോയ എന്ന നടനെ മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കിയതും മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം നൽകാൻ കാരണമായതും.
മലയാളികളുടെ ജീവിതത്തിലേക്ക് തഗ് എന്ന വാക്ക് കടന്നുവരുന്നതിനും മുമ്പ് തഗ് ലൈഫ് എന്താണെന്ന് തന്റെ അഭിനയത്തിലൂടെ മലയാളികളെ പഠിപ്പിച്ച മറ്റൊരു നടനുണ്ടാവില്ല. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്യിച്ച അനേകം കഥാപാത്രങ്ങൾ മാമുക്കയുടേതായുണ്ട്. പക്ഷെ മാമുക്കോയയെന്ന മലയാളിക്ക് ഗഫൂർക്കയാണ്.
തമാശയ്ക്കെങ്കിലും ഗഫൂർക്കാ ദോസ്തെന്ന് പറയാത്തവർ ചുരുക്കമായിരിക്കും. അദ്ദേഹം ചെയ്ത എല്ലാ വേഷങ്ങളേയും ഒരുപോലെ സ്നേഹിക്കുന്നതിനാൽ താരത്തിന്റെ കഥാപാത്രങ്ങളിൽ ഏതാണ് പ്രിയപ്പെട്ടതെന്ന് എടുത്ത് പറയാൻ ഏതൊരു സിനിമാ പ്രേമിക്കും പ്രയാസമായിരിക്കും.
മലയാള സിനിമ വേണ്ടുംവിധം ഉപയോഗിക്കാത്ത അനേകം പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാൾ മാമുക്കോയയാണെന്ന അഭിപ്രായവും സിനിമാപ്രേമികൾക്കുണ്ട്. നേരാവണ്ണം ഉപയോഗിച്ചിരുന്നെങ്കിൽ നിരവധി അനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്നേനെ എന്നാണ് സിനിമാ ആസ്വാദകർ പറയാറുള്ളത്.
റിയലിസ്റ്റിക്ക് സിനിമകൾ മലയാളത്തിൽ വർധിച്ചതോടെയാണ് ഹാസ്യത്തിൽ നിന്നും മാറി പെർഫോമൻസ് ചെയ്യാനുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിന് കുറച്ചെങ്കിലും ലഭിച്ച് തുടങ്ങിയത്. അതിന് മുമ്പ് പെരുമഴക്കാലം പോലുള്ള സിനിമകളിൽ നല്ല വേഷങ്ങൾ മാമുക്കോയയ്ക്ക് ലഭിച്ചുവെങ്കിലും ഇനിയും സിനിമാലോകം കാണാത്ത പ്രതിഭ അദ്ദേഹത്തിനുള്ളിൽ ഉറങ്ങി കിടപ്പുണ്ടെന്നാണ് ആരാധക പക്ഷം.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണ് നടൻ മാമുക്കോയ ഇപ്പോൾ. അദ്ദേഹത്തിന്റെ തിരിച്ച് വരവിനായാണ് ആരാധകർ പ്രാർഥിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മാമുക്കോയ കുഴഞ്ഞുവീണത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശേഷം ആരോഗ്യനില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റി. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ഗുരുതരമാക്കിയത്. മത്സരത്തിന് മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി ഫോട്ടോയെടുത്തു.
അതിനിടയിൽ ശരീരം വിയർത്ത് തളർച്ചയുണ്ടായതിനെത്തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റായാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. ആറോ, ഏഴോ സിപിആർ നൽകിയ ശേഷം നില മെച്ചപ്പെട്ടു എന്നാണ് അദ്ദേഹത്തെ ആദ്യം ചികിത്സിച്ച ഡോക്ടർ പറഞ്ഞത്.
എഴുപത്തിയാറുകാരനായ മാമുക്കോയ വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല. പീസ്, തീർപ്പ് തുടങ്ങിയവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മാമുക്കോയ അഭിനയിച്ച സിനിമകൾ. അടുത്തിടെ പുറത്തിറങ്ങിയതിൽ കുരുതി, മിന്നൽ മുരളി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
1982ൽ എസ്.കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ശുപാർശയിലാണ് മാമുക്കോയക്ക് വേഷം ലഭിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടെ കൂട്ടാം എന്ന ചിത്രത്തിലെ കോയ എന്ന അറബി മാഷ് നേരെ വന്ന് കൂടുകൂട്ടിയത് മലയാളികളുടെ മനസിലേക്കാണ്.
പിന്നീട് അങ്ങോട്ട് മാമുക്കോയെന്ന ഹാസ്യചക്രവർത്തിയുടെ വളർച്ചയായിരുന്നു പ്രേക്ഷകർ കണ്ടത്. സ്വന്തം ശൈലിയിലെ നർമ മുഹൂർത്തങ്ങൾ മാമുക്കോയയെ മലയാളസിനിമയിൽ പകരകാരനില്ലാത്ത കോമഡി താരമാക്കി മാറ്റി. കോഴിക്കോടൻ മാപ്പിള സംഭാഷണ ശൈലിയായിരുന്നു മാമുക്കോയയുടെ പ്രത്യേകത.