അഞ്ജു ആഗ്രഹിച്ചത് കാമുകനുമൊത്തുള്ള സുഖ ജീവിതം, പ്രണയിച്ചു വിവാഹം കഴിച്ച ഭര്‍ത്താവിനെ അരും കൊലക്ക് കൊടുത്തത് അവിഹിത ബന്ധത്തിന് തടസമായപ്പോള്‍; അരുണ്‍ വധക്കേസില്‍ പ്രതികളുടെ കുറ്റസമ്മതം

തിരുവനന്തപുരം: ആനാട് സ്വദേശി അരുണ്‍ രാജിന്റെ മരണത്തില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കേസില്‍ അറസ്റ്റിലായ കൊല്ലപ്പെട്ട അരുണിന്റെ ഭാര്യ അഞ്ജു പോലീസിന് മുമ്പാകെ മൊഴി നല്‍കി.

ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കല്‍ വീട്ടില്‍ അരുണിനെ(36) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഞ്ജു കുറ്റസമ്മതമൊഴിയിലാണ് ഭര്‍ത്താവിന്റെ അരും കൊലയുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. അഞ്ജുവും കാമുകന്‍ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസില്‍ ശ്രീജു (ഉണ്ണി-36) എന്നിവര്‍ ചേര്‍ന്നാണ് ഇക്കഴിഞ്ഞ 23ന് രാത്രി അരുണിനെ കൊലപ്പെടുത്തിയത്.

കേസില്‍ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനും പോലീസ് കസ്റ്റഡിയിലായ ഇരുവരും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. തന്റെ സുഹൃത്തായ ശ്രീജുവുമായി ഭാര്യക്കുണ്ടായ പരിധിവിട്ട ബന്ധത്തെ അരുണ്‍ എതിര്‍ത്തതുമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. അരുണില്ലാത്ത സമയങ്ങളില്‍ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. സംഭവ ദിവസം രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഈ വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു.

പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ശ്രീജു സംഭവസ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. ഇയാളെ പിന്നീട് ആനാട് നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അഞ്ജുവിനെ വീട്ടില്‍ നിന്ന് തന്നെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News