![](https://breakingkerala.com/wp-content/uploads/2021/08/accident-2-450x300-1.jpg)
കൊച്ചി: ബൈപ്പാസിൽ ബുധനാഴ്ച വാഹനങ്ങളുടെ അപകട പരമ്പര. രാവിലെയും വൈകീട്ടുമായി നടന്ന രണ്ട് അപകടങ്ങളിലായി എട്ട് കാറുകളും ഒരു കെ.എസ്.ആർ.ടി.സി. ബസുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ബസ് സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി. ബസിനു പിന്നിൽ കാറിടിച്ചു കയറി. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ ആറുമണിയോടെ കുമ്പളം സൗത്ത് ജങ്‌ഷനിലാണ് അപകടം നടന്നത്. ചേർത്തലയിൽനിന്ന് ആലുവയിലേക്കു പോവുകയായിരുന്ന ബസിനു പിന്നിലാണ് കാർ ഇടിച്ചുകയറിയത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം. തുടർന്ന് ബസ് യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റി വിടുകയായിരുന്നു.
ജങ്ഷനിൽ വഴിവിളക്ക് ഇല്ലാത്തതിനാലും ഗതാഗതം നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലും അപകടം തുടർ സംഭവമായിരിക്കുന്നു. ജങ്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ വിളക്കുകൾ ഓരോന്നായി അണഞ്ഞതായി നാട്ടുകാർ പറഞ്ഞു.
ഇരുവശത്തേയും റോഡിൽ കൂറ്റൻ ലോറികൾ രാത്രി സമയത്ത് പാർക്ക് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. വൈകീട്ട് ആറുമണിയോടെ പനങ്ങാട് പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു മറ്റൊരപകടം. പെട്ടെന്ന് ബ്രേക്കിട്ട കാറിനു പിന്നിൽ വരുകയായിരുന്ന ആറു കാറുകൾ ഒന്നിനു പിറകേ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. കാർ യാത്രികർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അര മണിക്കൂർ ഗതാഗത തടസ്സം നേരിട്ടു.