ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ തിരിച്ചുപിടിയ്ക്കാനാവുമായിരുന്ന മറ്റൊരു ജീവന്‍കൂടി,യുവ അഭിഭാഷകന്റെ മരണത്തിന്റെ നടുക്കത്തില്‍ മാന്നാനം

കോട്ടയം: ഇരുചക്ര വാഹനയാത്രികരുടെ പിന്‍സീറ്റിലും ഹെല്‍മെറ്റ് ധരിയ്ക്കുന്നത് നിര്‍ബന്ധമാക്കിയെങ്കിലും മുന്‍സീറ്റില്‍ പോലും ഹെല്‍മെറ്റ് ധരിയ്ക്കാന്‍ വിമുഖത കാട്ടുന്നവരാണ് പലരും.പുലിയൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ച അഭിഭാഷകനായ ലിബിന്‍ ജോസഫ് (28)ന്റെ ജീവനും ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ ഗുരുതരമായ പരുക്കുകളോടെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സഹോദരി ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാലായില്‍ തങ്ങിയ ലിബിന്‍ ജോസഫ്.മണര്‍കാട്ടെ വീടിനടുത്തുള്ള കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നടത്താനാണ് പാലായില്‍ നിന്നും തിരിച്ചത്.ധൃതിയിലുള്ള യാത്രയില്‍ ഹെല്‍മെറ്റ് ധരിയ്ക്കാന്‍ വിട്ടു. അപകടസമയത്ത് ബൈക്കില്‍ തൂക്കിയിട്ട നിലയിലായിരുന്നു ഹെല്‍മെറ്റ്.പുലിയന്നൂര്‍ ഭാഗത്തുവച്ച് പാലാ വശത്തേക്ക് പോവുകയായിരുന്നു ജീപ്പിന്റെ പിന്‍ഭാഗത്താണ് ബൈക്ക് ഇടിച്ചത്. സെന്റീമീറ്ററുകള്‍ കൂടി ലിബിന്‍ പിന്നിട്ടിരുന്നെങ്കില്‍ ഒരു പക്ഷെ ലിബിന്‍ ജീപ്പ് മറികടന്നേനെ.ജീപ്പില്‍ കുരുങ്ങിയ ബൈക്കും ലിബിനും ഏതാനും വാര മുന്നോട്ടുനീങ്ങി.

കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 4.30 ന് മാന്നാനം കുട്ടിപ്പടിയിലെ വീട്ടിലെത്തിയ്ക്കും.ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് അതിരമ്പുഴ പള്ളിയിലാണ് സംസ്‌കാരം.കുട്ടിപ്പടി പള്ളിപ്പുറം പാക്കുപറമ്പില്‍ ജോസഫിന്റെയും മേരിയുടെയും മകനാണ് ലിബിന്‍.സഹോദരി ലിബി(സൗദി അറേബ്യ) കോട്ടയം നവോദയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ പഠനം. കോഴിക്കോട് ലോകോളേജില്‍ നിന്ന് എല്‍.എല്‍.ബി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News