നാളെ വിധി വരാനിരിക്കെ അഭയ കേസില്‍ സാക്ഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം : നാളെ വിധി വരാനിരിക്കെ അഭയ കേസില്‍ സാക്ഷിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കേസില്‍ പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കാ രാജുവാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ കണ്ടുവെന്നാണ് രാജു വെളിപ്പെടുത്തിയത്. താന്‍ കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയപ്പോഴാണ് പ്രതികളെ കണ്ടതെന്നുമാണ് രാജുവിന്റെ വെളിപ്പെടുത്തല്‍.

ക്രൈംബ്രാഞ്ച് അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയെന്നുമാണ് രാജു പറയുന്നത്. എസ്.പി മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നെന്നും രാജു പറയുന്നു. കുറ്റം ഏറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തുവെന്നും രാജു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളായ ഫാ തോമസ് കോട്ടൂര്‍, ഫാ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിര്‍ണായക വിധി വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News