ഹരിയാനയില്‍ 90 സീറ്റിലും എഎപി മത്സരിക്കും: പ്രഖ്യാപനവുമായി കെജ്രിവാള്‍

ചണ്ഡിഗഡ്‌:ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ(Haryana assembly polls 2024) എല്ലാ സീറ്റുകളിലും സ്വന്തം ശക്തിയില്‍(independently) പാര്‍ട്ടി മത്സരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍(Arvind Kejriwal).

ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലും എഎപി(Aam Aadmi Party) മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി.

‘ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നു, ഞങ്ങള്‍ എങ്ങനെയാണ് ഇന്ത്യാ മുന്നണി രൂപീകരിച്ചതെന്ന് നിങ്ങള്‍ക്കറിയാം. പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുമായി ധാരണയുണ്ടാക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 90 സീറ്റുകളിലും ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയുടെ ഇരുവശത്തും എഎപി സര്‍ക്കാരുകളുണ്ട്. അങ്ങനെയെങ്കില്‍, എന്തുകൊണ്ടാണ് കേന്ദ്രത്തില്‍ ഉള്ളവര്‍ക്ക് അതേ വഴിക്ക് പോകാന്‍ കഴിയാത്തത്? തിരഞ്ഞെടുപ്പ് ഒക്ടോബറിലാണ്. അത് നിങ്ങളുടെ കൈയിലാണ്. ഹരിയാനയില്‍ ഒരു എഎപി സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാക്കുക. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലും പഞ്ചാബിലും എഎപിയാണ് ഭരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയിലേക്ക് ശ്രദ്ധ തിരിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കെജ്രിവാളിന്റെ പരാമര്‍ശം.

2019-ലെ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി വിജയം ഉറപ്പിക്കുകയും 40 സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് 31 സീറ്റുകള്‍ നേടി. ദുഷ്യന്ത് ചൗട്ടാല സ്ഥാപിച്ച ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) 10 സീറ്റുകള്‍ നേടി. ഇവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ പിന്തുണച്ചു. 2019ലെ തിരിഞ്ഞെടുപ്പില്‍ ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചിരുന്നു.

നേരത്തെ പഞ്ചാബില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതകള്‍ തള്ളിയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടി ലഭിച്ചത്. ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്. മുന്നണിയിലെ മറ്റൊരു അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതയുടെ പ്രഖ്യാപനത്തിന്റെ അമ്പരപ്പ് മാറും മുമ്പേയാണ് പുതിയ നീക്കം.

ഒറ്റയ്ക്ക് മത്സരിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം എഎപി പിന്തുടരുമോയെന്ന് ചോദിച്ചപ്പോള്‍ പഞ്ചാബില്‍ ഞങ്ങള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ മറുപടി. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 13 ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തിന്റെ നിര്‍ദ്ദേശത്തിന് കെജ്രിവാള്‍ അംഗീകാരം നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് പിടിവാശിയുണ്ടെന്ന് ആരോപിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപി വിസമ്മതിച്ചേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News