InternationalNews

റഷ്യയിൽ യുവതിയെ ലൈംഗിക അടിമയാക്കി തടങ്കലിൽ പാർപ്പിച്ചത് 14 വർഷം; മധ്യവയസ്‌കൻ അറസ്റ്റിൽ

മോസ്‌കോ: റഷ്യയില്‍ പതിനാല് കൊല്ലം യുവതിയെ ലൈംഗികഅടിമയാക്കി തടവില്‍ പാര്‍പ്പിച്ചിരുന്ന അമ്പത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെല്യാബിന്‍സ്‌കിലെ പ്രതിയുടെ വീട്ടിലാണ് ഇപ്പോള്‍ മുപ്പത്തിമൂന്ന് വയസ് പ്രായമുള്ള യുവതിയെ പാര്‍പ്പിച്ചിരുന്നത്. 2009 മുതല്‍ താന്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്നും ആയിരത്തിലധികം തവണ പ്രതി തന്നെ ബലാല്‍സംഗം ചെയ്തതായും യുവതി മൊഴി നല്‍കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രതി വ്‌ളാദിമിര്‍ ചെസ്‌കിദോവ് 2011-ല്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തിയതായും ആരോപണമുണ്ട്.

ഇയാളുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതോടെയാണ് വിവരം പുറത്തുവന്നത്. തുടര്‍ന്നാണ് പോലീസ് വ്‌ളാദിമിറിനെ അറസ്റ്റ് ചെയ്തത്. വ്‌ളാദിമിറിന്റെ അമ്മയാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റാവശ്യങ്ങള്‍ക്കായി കിടപ്പുമുറിയ്ക്ക് പുറത്തിറങ്ങിയിരുന്നത് കത്തിമുനയ്ക്ക് മുന്നിലാണെന്നും നിരന്തരപീഡനം സഹിച്ചതായും നിസ്സാരകാര്യങ്ങള്‍ക്ക് പോലും ക്രൂരമര്‍ദനം നേരിടേണ്ടി വന്നതായും യുവതി പറഞ്ഞു.

വ്‌ളാദിമിറിന്റെ വീട്ടില്‍ നിന്ന് സെക്‌സ് ടോയ്‌സ്, അശ്ലീല ചിത്രങ്ങളടങ്ങിട സിഡികള്‍, വായ്പ്പൂട്ടുകള്‍ എന്നിവ പോലീസ് കണ്ടെത്തി. ഇയാളുടെ വീടിന്റെ ബേസ്‌മെന്റില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

യുവതിയ്ക്ക് 19 വയസ് പ്രായമുള്ളപ്പോള്‍ മദ്യപിക്കാനായി വ്‌ളാദിമിര്‍ വീട്ടിലേക്ക് ക്ഷണിച്ചതായും വീട്ടിലെത്തിയ യുവതിയെ പിന്നീട് പുറത്ത് വിട്ടിട്ടില്ലെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യമുള്ള വ്‌ളാദിമിര്‍ മാനസികാരോഗ്യനില കൂടുതല്‍ തകരാറിലായതിനെ തുടര്‍ന്ന് ചികിത്സ തേടി ആശുപത്രിയില്‍ പോയ സന്ദര്‍ഭത്തിലാണ് യുവതി വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്.

മറ്റൊരു യുവതിയേയും വ്‌ളാദിമിര്‍ വീട്ടില്‍ പാര്‍പ്പിച്ചിരുന്നതായും 2011-ല്‍ ഇരുവരും തമ്മിലുള്ള കലഹത്തിനിടെ വ്‌ളാദിമിര്‍ അവരെ കൊലപ്പെടുത്തിയതായും യുവതി പറഞ്ഞു. നിരവധി തവണ കുത്തേല്‍പ്പിച്ചശേഷം നഖം പിഴുതെടുക്കുന്ന ഉപകരണം കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്.

കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിയില്‍ ചുമത്തിയിട്ടുള്ളത്. നിലവില്‍ പോലീസിന്റെ നിരീക്ഷണത്തില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുകയാണ് പ്രതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button