KeralaNews

ഉമ്മന്‍ ചാണ്ടിക്കും കെ. സുധാകരനും പ്രായമായില്ലേ,അതുകൊണ്ടാണ് ചിലതെല്ലാം മറന്നത്, നാളെ മാധ്യമങ്ങളെ കാണുമെന്ന് എ വി ഗോപിനാഥ്

പാലക്കാട്:ഡിസിസി പ്രസിഡന്റ് തീരുമാനത്തില്‍ അതൃപ്തിയുമായി പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഉമ്മന്‍ ചാണ്ടിക്കും കെ. സുധാകരനും പ്രായമായില്ലേയെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെ എന്തെന്ന് പറയാനാവില്ല. വാതില്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്. ഇല്ലെങ്കില്‍ ശ്വാസം മുട്ടില്ലേ

തിങ്കളാഴ്ച ഉച്ചയോടെ മാധ്യമങ്ങളെ കണ്ട് നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുവോളം പാര്‍ട്ടി പറയുന്നത് കേള്‍ക്കും. നാളത്തെ കാര്യം പ്രവചിക്കാന്‍ ഞാന്‍ ജ്യോതിഷി അല്ല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും അതുകൊണ്ടാണ് ചിലതെല്ലാം മറന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ വി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും അനുനയിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ സജീവമാക്കിയത്. എ വി ഗോപിനാഥിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്ക് വീണത്.

ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺ​ഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി എടുത്തിരുന്നു.ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

ചാനൽ ചർച്ചയിൽ രൂക്ഷവിമർശനമാണ് ഇരുനേതാക്കളും നടത്തിയത്. വി ഡി സതീഷനും കെ സുധാകരനുമെതിരെ രൂക്ഷവിമർശനമാണ് കെ പി അനിൽ കുമാർ നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിൻ‌റെ ഭാവി ഇല്ലാതാകുമെന്നും അനിൽകുമാർ പറഞ്ഞു. പുതിയ പട്ടിക കോൺ​ഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ​ഗ്രൂപ്പ് പരി​ഗണിക്കില്ല എന്നാണ് സതീഷനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ​ഗ്രൂപ്പുകാരാണ്. ​ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ ഒരു മാനദണ്ഡം വേണ്ടേ. ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. കെ പി അനിൽ കുമാർ പറഞ്ഞു.

കെ പി അനിൽ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസന്‍ നായരും നടത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിം​ഗ് പ്രസിഡന്റിുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button