നഗ്നയായ യുവതിക്കൊപ്പം വ്യവസായിയുടെ ദൃശ്യം പകർത്തി ഹണിട്രാപ്പ്; ഇൻസ്റ്റഗ്രാം താരം പിടിയിൽ

നഗ്നയായ യുവതിക്കൊപ്പം വ്യവസായിയുടെ ദൃശ്യം പകർത്തി ഹണിട്രാപ്പ്; ഇൻസ്റ്റഗ്രാം താരം പിടിയിൽ

സൂറത്ത്: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി രണ്ടുകോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ യുവതി അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കീര്‍ത്തി പട്ടേലിനെയാണ് പത്തുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം അഹമ്മദാബാദില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട ബാക്കി നാലുപ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സൂറത്തിലെ കെട്ടിടനിര്‍മാണ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി കീര്‍ത്തി പട്ടേലും സംഘവും പണം തട്ടിയെന്നാണ് കേസ്. കഴിഞ്ഞവര്‍ഷമാണ് വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. ഭൂമിതര്‍ക്കം ചര്‍ച്ചചെയ്യാനെന്ന വ്യാജേന കീര്‍ത്തി പട്ടേലും കൂട്ടാളികളും വ്യവസായിയെ ഒരു ഫാംഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യംനല്‍കി ബോധരഹിതനാക്കിയശേഷം വിവസ്ത്രനാക്കി നഗ്നയായ യുവതിക്കൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പിന്നീട് പണംതട്ടിയത്.

സംഭവത്തില്‍ വ്യവസായി പരാതി നല്‍കിയതിന് പിന്നാലെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുംചെയ്തിരുന്നു. കീര്‍ത്തി പട്ടേലിന്റെ കൂട്ടാളികളായ ഒരു യുവതി അടക്കം നാലുപേരെ പിടികൂടിയെങ്കിലും കീര്‍ത്തിയെ മാത്രം കണ്ടെത്താനായില്ല. പോലീസിനെ വെട്ടിച്ച് വിവിധനഗരങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു കീര്‍ത്തി.

ഇടയ്ക്കിടെ സിംകാര്‍ഡുകള്‍ മാറ്റിയും യുവതി പോലീസിനെ കബളിപ്പിച്ചു. ഒടുവില്‍ പത്തുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കീര്‍ത്തി പട്ടേല്‍ അഹമ്മദാബാദിലെ സര്‍ഖേജ് മേഖലയിലുണ്ടെന്ന് സൂറത്ത് പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ അഹമ്മദാബാദ് പോലീസിന് വിവരംകൈമാറുകയും യുവതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് കീര്‍ത്തി പട്ടേല്‍. ഹണിട്രാപ്പ് കേസിന് പുറമേ ഭൂമി കയ്യേറ്റത്തിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനും യുവതിക്കെതിരേ കേസുണ്ടെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News