സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ

കൊച്ചി:  ഐടി വകുപ്പിലെ ജോലിക്ക് വേണ്ടി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കുന്ന സച്ചിൻ ദാസിനെ അമൃത്സറിൽ നിന്നാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബാബാ സാഹിബ് അംബേക്കർ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇയാൾ സ്വപ്നക്ക് വ്യാജമായി ഉണ്ടാക്കി നൽകിയത്. 

സ്വർണ കടത്തുകേസിൽ പ്രതിയായതോടെയാണ് സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പെയ്സ് പാർക്കിൽ ജോലി തേടിയതടക്കമുള്ള പല വിവരങ്ങളും പുറത്തുവന്നത്. സ്വപ്ന സുരഷ് ചെങ്ങന്നൂരിലെ ഒരു സുഹൃത്ത് മുഖേനയാണ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമൃതസർ കേന്ദ്രീകരിച്ച വ്യജ സർട്ടിഫിക്കറ്റുകള്‍ നിർമ്മിക്കുന്ന സച്ചിൻദാസ് പത്രത്തിൽ ഒരു പരസ്യം നൽകിയിരുന്നു. വിവിധ സർട്ടിഫിക്കറ്റ് കോഴ്കസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരസ്യം.

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുണ്ടാക്കുന്നതിന് സ്വപ്ന പലരുടെയും സഹായം തേടിയിരുന്നു. ഈ പരസ്യം ശ്രദ്ധിച്ച ചെങ്ങന്നൂരിലിലെ പാരൽ കോളജ് അധ്യാപകനായ സ്വപ്നയുടെ സുഹൃത്താണ് സച്ചിൻദാസിനെ വിളിക്കുന്നത്. തുടര്‍ന്ന് സച്ചിൻദാസിന് സ്വപ്ന ഒരു ലക്ഷം രൂപ കൈമാറി. 2014 ലാണ് വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന സ്വന്തമാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

അമൃതസറിൽ നിന്നും സച്ചിൻദാസിനെ പിടികൂടുമ്പോള്‍ നിരവധി വ്യാജ സർട്ടിഫിക്കറ്റകളും പൊലിസിന് ലഭിച്ചു. വ്യാഴാഴ്ച പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. ഈ കേസിൽ സ്വപ്ന സുരേഷിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതോടെ കേസിൽ രണ്ട്  പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സ്വപ്നയെ അഭിമുഖം നടത്തി തെരഞ്ഞെടുത്ത പിഡ്ബ്ല്യുസി, വിഷൻ ടെക് എന്നീ കണ്‍സള്‍ട്ടൻസി സ്ഥാപനങ്ങളാണ് കേസിലെ മറ്റു പ്രതികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News