33.4 C
Kottayam
Saturday, May 4, 2024

ഹാർപ്പിക് കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി പണവും സ്വർണ്ണവും കവർന്നു, വീട്ടുജോലിക്കാരി പിടിയിൽ

Must read

ഹൈദരാബാദ്:ജോലിക്ക് നിൽക്കുന്ന വീട്ടിലെ വീട്ടുമടസ്ഥയുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തിയ ശേഷം, പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത വീട്ടുജോലിക്കാരി അറസ്റ്റിൽ. ഹൈദരാബാദിലെ നച്ചാരത്താണ്‌ സംഭവം. ഹാർപികും സന്ധു ബാമും ചേർത്ത മിശ്രിതം വീട്ടുടമസ്ഥയായ ഹേമാവതിയെന്ന 73കാരിയുടെ കണ്ണിലൊഴിച്ച്, യുവതി ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുത്തുകയായിരുന്നു. ശേഷം, മോഷണം നടത്തി. സംഭവത്തിൽ, 32 കാരിയായ ഭാർഗവിയെ പോലീസ് അറസ്റ്റ് ചെയ്‌തു.

നച്ചാരത്തെ അപ്പാർട്മെന്റിൽ ഹേമാവതി തനിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഭാർഗവിയെ വീട്ടിൽ ജോലിക്കായി വെച്ചത്. ഭാർഗവിക്കൊപ്പം ഏഴു വയസുകാരിയായ മകളും ഇവിടെ തന്നെയാണ് താമസം. ഇവരുടെ മകൻ ശശീധർ ലണ്ടനിലാണ് താമസിക്കുന്നത്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളെ തുടർന്ന്, ഹേമാവതി കണ്ണിൽ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇത് ഭാഗർവിയാണ് ചെയ്തു കൊടുത്തിരുന്നത്. എന്നാൽ, കഴിഞ്ഞ ഒക്ടോബർ മുതൽ ഭാർഗവി മരുന്നിന് പകരം വെള്ളത്തിൽ ഹാർപിക് ദ്രാവകവും സന്ധു ബാമും ചേർത്ത മിശ്രിതം ആയിരുന്നു ഒഴിച്ചുകൊണ്ടിരുന്നത്.

കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ ബുദ്ധിമുട്ട് ഹേമാവതി അറിഞ്ഞു തുടങ്ങി. ഹേമാവതിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു. ലണ്ടനിൽ കഴിയുന്ന മകനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ, ആശുപത്രിയിൽ പോകാനാവശ്യപ്പെട്ടു. തുടർന്ന് രണ്ടു തവണ സമീപത്തെ ആശുപത്രിയിൽ പോയിട്ടും കാര്യമുണ്ടായില്ല. കാഴ്ച ശക്തി മങ്ങാനുള്ള കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, കുറച്ചു നാളുകൾക്ക് ശേഷം, ഹേമാവതിയുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഇതോടെ, ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ മകൻ ശശീധർ 73-കാരിയെ എൽവി പ്രസാദ് കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ്, വിഷ ദ്രാവകം കണ്ണിൽ വീണാണ് കാഴ്ച നഷ്ട്ടമായതെന്ന് കണ്ടെത്തിയത്. അതിനു സാഹചര്യം ഇല്ലെന്ന് ഹേമാവതി ഉറപ്പിച്ചു പറഞ്ഞു. പിന്നാലെ സംശയം ഭാർഗവിയിലെത്തി. പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഭാർഗവി കുറ്റം സമ്മതിച്ചു. മോഷണം നടത്താനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇവർ സമ്മതിച്ചു. 40000 രൂപയും രണ്ട് സ്വർണ വളകളും ഒരു സ്വർണ മാലയും മറ്റു കുറച്ച് ആഭരണങ്ങളും മോഷ്ടിച്ചതായി ഇവർ സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week