‘സിറ്റ്വേഷൻഷിപ്പ്’ അല്ല, ‘റിലേഷൻഷിപ്പ്’ തന്നെ; ‘ജെൻ സീ’ഭാഷയില്‍ വിധി; ബലാത്സംഗക്കേസില്‍ പ്രതിക്ക് ജാമ്യം നൽകി ഡൽഹി കോടതി

ന്യൂഡല്‍ഹി: മൂന്നരവര്‍ഷത്തോളം ബന്ധം പുലര്‍ത്തിയശേഷം പരാതിക്കാരി ബലാത്സംഗക്കുറ്റം ആരോപിച്ച സംഭവത്തില്‍ പ്രതിക്ക് ഡല്‍ഹി കോടതി ജാമ്യംനല്‍കി. പരാതിക്കാരിയും പ്രതിയുമായുണ്ടായിരുന്നത് ‘സിറ്റ്വേഷന്‍ഷിപ്പ്’ അല്ലെന്നും ‘റിലേഷന്‍ഷിപ്പ്’ തന്നെയാണെന്നും ‘ജെന്‍ സീ’ യുവാക്കളുടെ ഭാഷയില്‍ വിവരിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ഗുര്‍വീന്ദര്‍ സിങ് ജഗ്ഗി ജാമ്യം നല്‍കിയത്.

ഔദ്യോഗികമോ പ്രഖ്യാപിതമോ അല്ലാത്ത, സാഹചര്യംനോക്കിയുള്ള പ്രണയബന്ധമോ ശാരീരികബന്ധമോ ആണ് സിറ്റ്വേഷന്‍ഷിപ്പ് എന്നതുകൊണ്ട് പുതുതലമുറ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഈ കേസില്‍ സിറ്റ്വേഷന്‍ഷിപ്പ് ആയിരുന്നില്ല ഇവര്‍ തമ്മിലുണ്ടായിരുന്നതെന്ന് കോടതി പറഞ്ഞു.

പരാതിക്കാരിയും പ്രതിയും വ്യത്യസ്ത സമുദായക്കാരാണ്. യുവാവ് പെണ്‍കുട്ടിയെ അയാളുടെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. പിന്നീട് പലതവണ തന്റെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് ലൈംഗികബന്ധം പുലര്‍ത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. തന്നെ ലൈംഗിക അടിമയാക്കിവെച്ചുവെന്നും പരാതിയിലുണ്ട്.

വ്യത്യസ്ത സമുദായമായത് ഇവര്‍ തമ്മിലുള്ള വിവാഹത്തിന് തടസ്സമായിരുന്നു. ഇതെല്ലാം പെണ്‍കുട്ടിക്ക് നേരത്തേ ബോധ്യമുള്ള കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News