ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ ,മുക്കു പണ്ടം പണയംവെച്ച് തട്ടിയത് 87 ലക്ഷത്തോളം രൂപ; അപ്രൈസര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം തേവലക്കരയില്‍ ഇടപാടുകാരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍. ലക്ഷങ്ങള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ തേവലക്കര സ്വദേശി അജിത്ത് വിജയനെയാണ് വാളയാറില്‍ നിന്ന് പോലിസ് പിടികൂടിയത്. ഇന്ത്യന്‍ ബാങ്കിന്റെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്നു അജിത്ത് വിജയന്‍. 87 ലക്ഷത്തോളം രൂപയാണ് ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത്.

ഇടപാടുകാരുടെ പേരില്‍ അവരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കിയായിരുന്നു തട്ടിപ്പ്. ആ രേഖ ഉപയോഗിച്ച് മുക്കുപ്പണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുക ആയിരുന്നു. കണക്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് മാനേജര്‍ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ആറ് ഇടപാടുകാരെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന് വ്യക്തമായി. ഇതോടെയാണ് സംശയം അജിത്ത് വിജയനിലേക്ക് നീണ്ടത്. പണം കൈക്കലാക്കിയത് അജിത്ത് ആണെന്ന് ബോധ്യമായതോടെ അന്വേഷണം ഇയാളിലേക്ക് തിരിഞ്ഞു.

പോലിസിന്റെ പിടി വീഴുമെന്ന് ആയതോടെ പ്രതി ഒളിവില്‍ പോയി. ഇതോടെ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം തുടങ്ങി. ഇതോടെ അജിത്തിനായി പോലിസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രതിക്ക് വേണ്ടി പൊലീസ് വലവിരിച്ചിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണവും ശക്തമാക്കി. പ്രതി ബംഗളൂരുവില്‍ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ഇങ്ങനെയാണ് വിവരം ലഭിച്ചത്.

പൊലീസ് ബംഗളൂരില്‍ എത്തിയെങ്കിലും അജിത്ത് വിജയന്‍ രാജസ്ഥാനിലേക്ക് കടന്നിരുന്നു. ഇതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. തുടര്‍ന്നാണ് ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News