പീഡിപ്പിച്ച പ്രതിയെക്കൊണ്ട്‌ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

നെടുമങ്ങാട്: പീഡനത്തിനിരയായ പതിനാറുകാരിയെ കേസിലെ പ്രതിയെക്കൊണ്ട്‌ വിവാഹം കഴിപ്പിച്ചു. നെടുമങ്ങാട് പനവൂരിൽ നടന്ന സംഭവത്തെ തുടർന്ന്‌ മൂന്നുപേർ അറസ്റ്റിലായി. നാലു മാസം മുൻപ് പെൺകുട്ടിക്ക് മൊബൈൽഫോൺ നൽകി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു പീഡിപ്പിച്ചെന്ന കേസിൽ പനവൂർ സ്വദേശി അൽ അമീർ(23) ആണ്‌ മുഖ്യപ്രതി.

അതിജീവിതയും ഇയാളും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതൻ അൻസർ, പെൺകുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് സി.ഐ. സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു.

പ്ളസ്‌വൺ വിദ്യാർഥിയായ പെൺകുട്ടിയുമായി മലപ്പുറത്തേക്ക്‌ നാലുമാസം മുൻപ് അൽ അമീർ നാടുവിട്ടപ്പോൾ വീട്ടുകാർ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് അറസ്റ്റ് ഭയന്ന്‌ ഇയാൾ പെൺകുട്ടിയെ തിരിച്ചു വീട്ടിലാക്കി.

എന്നാൽ, പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുൻപരാതിയിൽ പോലീസ്‌ ഇയാളെ നെടുമങ്ങാട്ടെ സ്വന്തം വീട്ടിൽനിന്ന്‌ അറസ്റ്റുചെയ്തു. പിന്നീട്‌ കേസ്‌ നടക്കുന്നതിനിടെ ഈ മാസം 18-ന്‌ പ്രതിയെക്കൊണ്ട്‌ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

നാട്ടുകാരാണ്‌ ഈ വിവരം പോലീസിൽ അറിയിച്ചത്‌. കല്യാണം കഴിച്ചാൽ തന്റെ പേരിലുള്ള കേസ്‌ അവസാനിക്കുമെന്ന്‌ പ്രതി കരുതിയതായി പോലീസ്‌ പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അൽ അമീർ അറസ്റ്റിലായത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News