KeralaNews

ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം,ഇ-മൊബിലിറ്റി ആരോപണത്തില്‍ ചെന്നിത്തലയ്ക്ക് അക്കമിട്ട് മറുപടി നല്‍കി പിണറായി

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്. പ്രതിപക്ഷ നേതാവ് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ഇന്നലെ അദ്ദേഹം പറഞ്ഞത് ചീഫ് സെക്രട്ടറി പറഞ്ഞതുകൊണ്ടാണ് കരാറിലേക്ക് പോകാത്തത് എന്നാണ്. അത് സമര്‍ത്ഥിക്കാന്‍ ഫയലിന്റെ ഒരു ഭാഗവും കാണിച്ചു. ഒരു ഭാഗം മാത്രം കാണിച്ചാല്‍ പോര. മുന്‍പും പിന്‍പും ഉള്ളത് വിട്ടു പോകരുത്. അത് എന്തുകൊണ്ട് വിട്ടുപോയി എന്നറിയില്ല. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തണമെന്നും ആ രേഖയില്‍ മുഖ്യമന്ത്രി കുറിച്ചിരുന്നത് പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ രേഖകള്‍ തനിയെ പോയതല്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള തെറ്റായ കാര്യങ്ങളും നടന്നിട്ടില്ല. നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ട് കേരളത്തിന്റെ ഭാവി പദ്ധതികള്‍ ഒഴിവാക്കാനും പോകുന്നില്ല. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ടുള്ള പദ്ധതി കേരളത്തില്‍ നിന്ന് പറിച്ചു കൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ശ്രമത്തിന് വളംവച്ചുകൊടുക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button