FeaturedKeralaNews

കെഎം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കോഴിക്കോട്∙ അഴീക്കോട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കക്കോടി വേങ്ങേരി വില്ലേജിലെ വീടടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

2020 ഏപ്രിലിലാണ് അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട് കെ.എം.ഷാജിക്കെതിരെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്. അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും അധ്യാപകൻ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പിന്നീട് ഈ അധ്യാപകന് ഇതേ സ്കൂളിൽ സ്ഥിര നിയമനം നൽകി.

അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു കോഴ്സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. 2016ൽ ഈ തുക ഉപയോഗിച്ചാണ് ഭാര്യയുടെ പേരിൽ ഭവന നിർമാണം നടത്തിയതെന്നു തെളിഞ്ഞുവെന്ന് ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ഇഡി അറിയിച്ചു.

കഴിഞ്ഞ വർഷം കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്.അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്.

ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ.

2011 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 32,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് കോടിയോളം രൂപ ഇക്കാലയളവിൽ ഷാജി സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ. സ്വത്ത് സമ്പാദത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവാണ് ഷാജിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഷാജിക്കെതിരായി കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button