കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആശുപത്രി വിട്ടു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രി വിടുന്നത്.ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും. കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
കൊവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവും ഉയർന്നതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ ആഴ്ചയോടെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു തുടങ്ങി.