തുമ്പച്ചെടി കൊണ്ട് തോരനുണ്ടാക്കി കഴിച്ചപ്പോൾ അസ്വസ്ഥത, പിന്നാലെ യുവതി മരിച്ചു; അസ്വഭാവിക മരണത്തിന് കേസ്

ചേർത്തല: ആലപ്പുഴയിൽ തുമ്പചെടി ഉപയോഗിച്ച് തോരന്‍ തയ്യാറാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന യുവതി മരിച്ചു.സംഭവത്തിൽ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസ് എടുത്തു. ചേർത്തല എക്സ്റേ കവലയ്ക്ക് സമീപം ദേവീനിവാസിൽ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. യൂണിയൻ ബാങ്ക് റിട്ട. മാനേജർ ജയാനന്ദന്റേയും ഭാര്യ മീരാഭായിയുടെയും മകളാണ് ഇന്ദു. ഭക്ഷ്യവിഷ ബാധയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഔഷധ ചെടിയെന്ന കരുതി തുമ്പച്ചെടി പയോഗിച്ച് യുവതി തയ്യാറാക്കിയ തോരൻ കഴിച്ചത്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 3ന് ചേർത്തല സ്വകാര്യ ആശുപത്രിയിലും, വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരിരിക അശ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ദുവിന്‍റെ മൃതദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അടുത്തിടെ ഹരിപ്പാട്  പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ – അനിത ദമ്പതികളുടെ മകളായ സൂര്യ സുരേന്ദ്രൻ അരളിപ്പൂവ് ചവച്ചതിന് പിന്നാലെ മരണപ്പെട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News