25.4 C
Kottayam
Sunday, May 19, 2024

സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ; എറണാകുളത്ത് രോഗികൾ ആയിരം കടന്നു, പ്രായമായവരും അനുബന്ധ രോഗമുള‌ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മൂവായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്ന് 3419 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതിൽ 1072 രോഗികൾ എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരത്ത് 604 കേസുകളുമുണ്ട് കോട്ടയത്ത് 381ആണ് കേസുകൾ. ഇന്ന് ഏഴ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ടിപിആർ ഉയർന്ന് 16.32 ശതമാനമായി.

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ കേസുകൾ കൂടുകയാണ്. എല്ലാ ജില്ലകളിലും ആരോഗ്യമന്ത്രി വീണാ ജോർജ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ജൂൺ 16 വ്യാഴാഴ്ച മുതൽ ആറ് ദിവസങ്ങളിൽ പ്രിക്കോഷൻ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം നടത്തുക. ഒരു ജില്ലയിലും വാക്‌സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് പ്രിക്കോഷൻ ഡോസ് വീട്ടിലെത്തി നൽകുന്നതിനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

ഒമിക്രോണിന്റെ വകഭേദമാണ് സംസ്ഥാനത്ത് വ്യാപകമായി കാണുന്നത്. ഇതിന് രോഗ തീവ്രത കുറവാണെങ്കിലും പെട്ടെന്ന് പകരാൻ സാധ്യതയുണ്ട്. കൊവിഡ് ബാധിക്കാതിരിക്കാൻ എല്ലാവരും കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ കൊവിഡ് പരിശോധന നടത്തേണ്ടതാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തെന്നു കരുതി പ്രിക്കോഷൻ ഡോസെടുക്കാതിരിക്കരുത്. പഞ്ചായത്തടിസ്ഥാനത്തിൽ പ്രിക്കോഷൻ ഡോസെടുക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുന്നതാണ്.

അതീവ ഗുരുതരാവസ്ഥയിൽ പോകുന്നവരിലും മരണമടഞ്ഞവരിലും ഭൂരിപക്ഷം പേരും പൂർണമായും വാക്സിൻ എടുക്കാത്തവരും അനുബന്ധ രോഗങ്ങളുള്ളവരുമാണ്. വാക്സിൻ എടുക്കാനുള്ള മുഴുവൻ പേരും വാക്സിൻ എടുക്കണം. രണ്ടാം ഡോസ് വാക്സിനെടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും ഉടൻ തന്നെ വാക്സിനെടുക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week