25.7 C
Kottayam
Tuesday, May 21, 2024

’26 പേർ പ്രതിഫലം ചോദിക്കാതെ ജോർജിന് കിഡ്നി നൽകാൻ വന്നു, ദൈവവചനങ്ങൾ ഇടതടവില്ലാതെ പറയും’; കലൂർ ഡെന്നിസ്

Must read

കൊച്ചി:എക്കാലത്തേയും ഭദ്രൻ മാജിക്കായ സ്ഫടികത്തിൽ വില്ലൻ വേഷം ചെയ്ത് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് സ്ഫടികം ജോർജ്. സ്ഫടികത്തിലെ കുറ്റിക്കാടൻ എന്ന പോലീസ് ഉദോ​ഗസ്ഥന്റെ റോളിൽ തിളങ്ങിയ ശേഷമാണ് ആളുകൾ സ്ഫടികം എന്ന് കൂടി ജോർജിന്റെ പേരിനൊപ്പം ചേർത്ത് വിളിക്കാൻ തുടങ്ങിയത്.

സിനിമയിൽ ഏറെയും വില്ലൻ വേഷങ്ങളാണ് ചെയ്തതെങ്കിലും കൂടിയും യഥാർഥ ജീവിതത്തിൽ അദ്ദേ​ഹം വളരെ നിഷ്കളങ്കനും സാധുവുമായ മനുഷ്യനാണെന്നാണ് അദ്ദേഹ​ത്തെ അറിയാവുന്നവരെല്ലാം പലപ്പോഴും പറഞ്ഞിട്ടുള്ളത്.

ഒരു സമയത്ത് കിഡ്നി രണ്ടും തകരാറിലായി മരണത്തിൽ വക്കിൽ വരെ സഫടികം ജോർജ് എത്തിയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം നിശ്ചയ ദാർഢ്യം കൊണ്ട് ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയത്.

ഇപ്പോഴിത സ്ഫടികം ജോർജിനെ കുറിച്ച് തിരക്കഥാ കൃത്ത് കലൂർ ഡെന്നീസ് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. മനോരമ ഓൺലൈനിന് വേണ്ടി എഴുതിയ കുറിപ്പിലാണ് കലൂർ ഡെന്നീസ് സ്ഫടികം ജോർജിന്റെ ജീവിതത്തെ കുറിച്ച് വാചാലനായത്.

‘ആത്മീയ വാദിയായ സ്ഫടികം ജോർജ് ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ചത് 1990 ലാണ്. വിനയന്റെ കന്യാകുമാരിയിൽ ഒരു കടങ്കഥയാണ് പ്രഥമ ചിത്രം. രണ്ടാമത് ചെയ്തത് ചെങ്കോലും. അതിനുശേഷമാണ് ഞാനും രഞ്ജിത്തും കൂടി എഴുതിയ വിജി തമ്പിയുടെ മറുപുറത്തിലെത്തുന്നത്. അത് അത്ര വലിയ വേഷമൊന്നുമായിരുന്നില്ല.’

‘പിന്നീട് നല്ല വേഷങ്ങളൊന്നും കിട്ടാതായപ്പോൾ അദ്ദേഹം പ്രാർഥനയിലേക്കാണ് തിരിഞ്ഞത്. അങ്ങനെ കരിസ്മാറ്റിക് ധ്യാനത്തിലൂടെ മനസിനെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് സ്ഫടികത്തിൽ അഭിനയിക്കാനുള്ള സംവിധായകൻ ഭദ്രന്റെ വിളി ജോർജിന് വന്നത്.’

‘തുടര്‍ന്ന് മലയാള സിനിമയിൽ അദ്ദേഹത്തിന്റെ കാലമായിരുന്നു. കൂടുതലും പ്രതിനായക സ്വഭാവമുള്ള കഥാപാത്രങ്ങളാണെങ്കിലും തന്റേതായ നടന മികവുകൊണ്ട് ജനമനസുകളിൽ പ്രത്യേക ഇടം നേടാൻ ജോർജിന് കഴിഞ്ഞു. തിരക്കിൽ നിന്ന് തിരക്കിലേക്കുള്ള ഓട്ടത്തിനിടയിലാണ് സ്ഫടികം ജോർജിന്റെ യാത്രയ്ക്ക് പെട്ടെന്ന് സഡന്‍ ബ്രേക്കുണ്ടായത്.’

‘അദ്ദേഹത്തിന് പെട്ടെന്നാണ് കിഡ്‌നി സംബന്ധമായ അസുഖം വന്നത്. ഇങ്ങനെ വരുമെന്നുള്ളൊരു മുന്നറിയിപ്പ് നേരത്തെതന്നെ ദൈവം സ്വപ്നത്തിൽ കാണിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് പെട്ടെന്ന് ടെൻഷനോ മാനസികാഘാതമൊ ഒന്നും ഉണ്ടായില്ല.’

‘എല്ലാം ദൈവത്തിന്റെ തീരുമാനം പോലെയെ നടക്കൂ എന്ന വിശ്വാസത്തിൽ അദ്ദേഹം എന്നും പള്ളിയിൽ പോയി പ്രാർഥിക്കാൻ തുടങ്ങി. ദൈവം തന്നെ അതിന് പ്രതിവിധി കണ്ടെത്തുമെന്നുള്ള വിശ്വാസത്തിലായിരുന്നു അദ്ദേഹം.’

‘രണ്ട് കിഡ്നിയും ഫെയിലിയറായി മരണത്തോടൊപ്പം പോകുമെന്ന് ഡോക്ടർമാർ വരെ വിധിയെഴുതിയിരുന്ന ഒരാളാണ് ദൈവത്തിന്റെ ശക്തിയാൽ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. ഇതറിഞ്ഞ ജോർ‌ജിന്റെ ഇടവകപ്പള്ളിയിലെ വിശ്വാസി സമൂഹം മുഴുവൻ അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി പ്രാർഥിക്കുകയായിരുന്നു.’

‘ഒരു സിനിമാനടനാണെങ്കിലും യാതൊരു ചീത്തപ്പേരും കേൾപ്പിക്കാത്തയാൾ. എല്ലാവരോടും നന്നായി പെരുമാറിയിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ എല്ലാവരുടേയും ഗുഡ്ബുക്കിൽ കയറിക്കൂടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു മനുഷ്യനുണ്ടാകേണ്ട ഏറ്റവും വലിയ ക്വാളിറ്റി അഹങ്കാരത്തിന്റെ കറപുരളാത്ത നല്ല പെരുമാറ്റവും ലാളിത്യവുമാണ്.’

‘അതുകൊണ്ടായിരിക്കാം ആ ഇടവകയിലെ വിശ്വാസികളായ ഇരുപത്തിയാറ് പേര്‍ യാതൊരു പ്രതിഫലവും അവകാശപ്പെടാതെ അദ്ദേഹത്തിന് കിഡ്നി ഡൊണേറ്റ് ചെയ്യാൻ തയാറായി മുന്നോട്ട് വന്നത്. എന്നാൽ ഇടവകയിലെ 23 വയസ് പ്രായമുള്ള ഒരു യുവാവിന്റെ കിഡ്നിയാണ് ഡോക്ടർമാർ അദ്ദേഹത്തിൽ തുന്നിപ്പിടിപ്പിച്ചത്.’

‘ഇവിടെയാണ് ചില നേരങ്ങളിൽ ചില മനുഷ്യർ ദൈവങ്ങളായി മാറുന്നത്. സിനിമയൊക്കെ മറന്ന് ജോർജ് പിന്നീട് കുറേക്കാലം പ്രാർഥനയുടേയും ധ്യാനത്തിന്റേയും വഴിയിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. അങ്ങനെ വർഷങ്ങൾക്കുശേഷം ഒരു ദിവസം എന്റെ കാല് മുറിച്ച് ഞാൻ വീട്ടിൽ വിശ്രമിക്കുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹം എന്റെ വീട്ടിലേക്ക് കടന്ന് വന്നു.’

‘അദ്ദേഹം എന്റെ ആശുപത്രി വാസത്തെക്കുറിച്ചൊക്കെ സംസാരിച്ച ശേഷം എഴുന്നേറ്റ് തിരുഹൃദയത്തിന്റെ ഫോട്ടോയ്ക്ക് മുന്നിലേക്ക് ചെന്നുകൊണ്ട് എന്നേയും എന്റെ കുടുംബത്തേയും ചേർത്ത് നിർത്തി പ്രാർഥിക്കാൻ തുടങ്ങി.’

‘അദ്ദേഹത്തിൽ നിന്ന് അനർഗളം ഒഴുകിയിരുന്ന ദൈവവചനങ്ങൾ കേട്ട് ഞാൻ അദ്ദേഹത്തെ തന്നെ നിമിഷനേരം നോക്കി നിന്നുപോയി. ഒരു സിനിമാ നടനാണോ ഒരു പുരോഹിതനേക്കാൾ ദൈവാംശം ഉൾക്കൊണ്ട് ഇങ്ങിനെയൊക്കെ ഉരുവിടുന്നത്.’

‘അഞ്ച് മിനിറ്റ് നേരത്തെ പ്രാർഥനയും കഴിഞ്ഞ് ഇനി ഒരു വീട്ടിൽ കൂടി പോകാനുണ്ടെന്ന് പറഞ്ഞ് എന്റെ കൈ കവർന്നുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഡെന്നിച്ചായൻ വിഷമിക്കരുത്. എല്ലാം ദൈവത്തിന്റെ തീരുമാനമാണ്. ഡെന്നിച്ചായനെപ്പോലെ നല്ല മനസുള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല. ഡെന്നിച്ചായൻ പൂർണ ആരോഗ്യവാനായി ഇനിയും സിനിമകൾ ചെയ്യും ധൈര്യമായിരിക്കൂ.’

‘മനുഷ്യന്റെ ഏറ്റവും വലിയ ബലം വിശ്വാസമാണ്. അത് ദൈവത്തിലായാലും മനുഷ്യനിലായാലും. നമ്മുടെ ജനനം തന്നെ ഒരു വിശ്വാസത്തിൽ അധിഷ്ഠിതമാണല്ലോ. നഷ്ടങ്ങളോടും ദുഃഖങ്ങളോടും നമുക്കെന്നും നന്ദിയുണ്ടാകണം. അവരാണ് നമ്മളെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.’

‘ഇത്രയും പറഞ്ഞ് എന്നെ തലയിൽ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ വില്ലൻ വേഷത്തിലൂടെ മലയാളികളുടെ മനസിലെ ദുഷ്ടകഥാപാത്രമായി മാറിയ സ്ഫടികം ജോർജിന്റെ മനസിൽ എങ്ങനെ ഇത്രയ്ക്ക് ആത്മീയത കടന്നുകൂടിയെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു’ കലൂർ ഡെന്നീസ് പറഞ്ഞ് നിർത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week