പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും 10,000 രൂപയും കവർന്നു; പ്രതിയെ സിസിടിവി കുടുക്കി

കാസർഗോഡ്:  നീലേശ്വരത്ത് പട്ടാപ്പകൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന പ്രതി അറസ്റ്റിൽ.കൊട്ടാരക്കര എഴുക്കോൺ ഇടക്കിടം സ്വദേശി അഭിരാജാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളാണ് വളരെ വേഗത്തിൽ പ്രതിയിലേക്ക് എത്താൻ പൊലീസിന് സഹായകമായത്.

ഓട്ടോറിക്ഷാ ഡ്രൈവേർസ് യൂണിയൻ നീലേശ്വരം ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രന്റെ വീട്ടിൽ വ്യാഴാഴ്ചയാണ് കവർച്ച നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് 20 പവൻ സ്വർണ്ണവും 10,000 രൂപയുമാണ് കൈക്കലാക്കിയത്. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന, രവീന്ദ്രന്റെ മകൾ ആര്യയുടേതായിരുന്നു സ്വർണ്ണം. എന്നാൽ മോഷ്ടാവിന്റെ വ്യക്തമായ ഫോട്ടോ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

ദൃശ്യങ്ങൾ കിട്ടിയതാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കോഴിക്കോട് വെച്ചാണ് നീലേശ്വരം പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൊല്ലം, കൊട്ടാരക്കര സ്വദേശി അഭിരാജിനെയാണ് നീലേശ്വരം പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മോഷ്ടിച്ച സുർണ്ണവും പണവും ഇയാളിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News