24.5 C
Kottayam
Monday, May 20, 2024

ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ 18 പേർക്ക് കൊവിഡ്, അതിതീവ്ര വൈറസാണോ ബാധിച്ചതെന്ന് പരിശോധിയ്ക്കുന്നു

Must read

തിരുവനന്തപുരം:ജനിതകമാറ്റം വന്ന പുതിയ വൈറസ് രാജ്യത്ത് ആറ് പേരിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവജാഗ്രത. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർക്കാണ് കേരളത്തിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പുതിയ വൈറസ് ആണോ എന്നറിയാൻ സ്രവം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

18 പേർക്കും വലിയ തോതിൽ സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. വീട്ടുകാരുമായി മാത്രമേ മിക്കവർക്കും സമ്പർക്കം വന്നിട്ടുള്ളൂ. നാട്ടിൽ ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

കഴിഞ്ഞ 14 ദിവസത്തിനു മുമ്പ് യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരിലും ഇനി വരുന്നവരിലും കൊവിഡ് ആർടി പിസിആര്‍ പരിശോധന നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നതാണ്.

ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് മറ്റ് ലോക രാജ്യങ്ങളില്‍ പടരുന്നതിനെത്തുടര്‍ന്നാണ് കേരളവും അതീവ ജാഗ്രതയിലേക്ക് കടന്നത്. 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസ് കേരളം പോലെ ജനസാന്ദ്രതയുള്ള ഒരിടത്തെത്തിയാൽ ഗുരുതര പ്രതിസന്ധിയുണ്ടാകും. രോഗം വലിയ തോതിൽ പടരും. ചികിത്സ പോലും നല്‍കാൻ കഴിയാത്ത സ്ഥിതിയാകും.

പ്രതിരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രത്യേക കിയോസ്കുകള്‍ ഇപ്പോൾത്തന്നെ കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വരുന്നവരെ അപ്പോൾ തന്നെ പിസിആര്‍ പരിശോധനക്ക് വിധേയരാക്കും. ശേഷം 14 ദിവസം നിരീക്ഷണം. ഇക്കാലയളവില്‍ രോഗലക്ഷണമുണ്ടായില്ലെങ്കില്‍ നിരീക്ഷണം അവസാനിപ്പിക്കാം.

ഡിസംബർ ഒമ്പതാം തിയതി മുതല്‍ 23-ാം തീയതി വരെ യൂറോപ്യൻ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരെ കണ്ടെത്തി പരിശോധന നടത്തുകയാണ് ആരോഗ്യവകുപ്പ്. തെരഞ്ഞെടുപ്പും ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളും സംസ്ഥാനത്ത് രോഗ വ്യാപനം കൂട്ടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കൂടുതൽ പേരെ ചികിത്സിക്കാൻ ആശുപത്രികളും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും കൂടുതല്‍ സജ്ജമാക്കുകയാണ് സര്‍ക്കാര്‍. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലും മരണ നിരക്ക് കുറച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week