ഭോപാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് കുറിച്ചുകൊടുത്ത ഡോക്ടറെ അറസ്റ്റ് ചെയ്തു. കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് 14 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും ശിശുരോഗ വിദഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിൽ ചികിത്സ തേടിയവരായിരുന്നു. സിറപ്പ് നിർമിച്ച തമിഴ്നാട് കാഞ്ചീപുരത്തെ കമ്പനിക്ക് എതിരെ മധ്യപ്രദേശ് സർക്കാർ കേസെടുത്തു. രാജസ്ഥാനിൽ മൂന്ന് കുട്ടികൾ മരിച്ചു. ഇതോടെ ആകെ മരണം 17 ആയി.
കേരളത്തിനും തമിഴ്നാടിനും പിന്നാലെ, ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പിന്റെ വിൽപന തെലങ്കാനയും നിരോധിച്ചു. സിറപ്പിന്റെ എസ്ആർ 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സിറപ്പിന്റെ ഉപയോഗം എത്രയും വേഗം അവസാനിപ്പിക്കാനും, ഇതു സംബന്ധിച്ച അറിയിപ്പ് പ്രാദേശിക ഡ്രഗ് കൺട്രോൾ അതോറിറ്റികൾക്ക് നൽകാനും സർക്കാർ നിർദേശിച്ചു. മരുന്ന് വിൽപന അവസാനിപ്പിക്കാൻ മൊത്ത വിതരണക്കാർക്കും, ചെറുകിട കച്ചവടക്കാർക്കും ആശുപത്രികൾക്കും നിർദേശം നൽകി.
ഈ മരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നടപടി. ഈ ബാച്ച് മരുന്നിന്റെ വിൽപന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായത്. എങ്കിലും സുരക്ഷയെ കരുതിയാണ് വിൽപന തടഞ്ഞത്. കേരളത്തിൽ 8 വിതരണക്കാർ ഈ മരുന്ന് വിൽപന നടത്തുന്നുണ്ട്.
2 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് നിർദേശിക്കരുതെന്ന് സെൻട്രൽ ഡയറക്ടറേറ്റ് ഓഫ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് നിർദേശിച്ചിട്ടുണ്ട്. ആരെങ്കിലും കുറിപ്പടിയുമായി വന്നാൽ നൽകാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. 5 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കു ചുമയ്ക്കുള്ള സിറപ്പ് നൽകുന്നെങ്കിൽ കർശന നിരീക്ഷണം വേണം. രാജ്യത്തെ മരുന്ന് നിർമാണ യൂണിറ്റുകളിൽ പരിശോധനയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.


