KeralaNews

ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണും; 16 കോടിയുടെ പദ്ധതി

കൊച്ചി: ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും, സജി ചെറിയാനും പറഞ്ഞു. കടലാക്രമണം തടയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനത്ത് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ചെല്ലാനത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ടെട്രാപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി കെട്ടുകയും സമീപത്തെ തോടുകള്‍ ഉടന്‍ ശുചീകരിക്കുകയും ചെയ്യും. 16 കോടി ചിലവഴിച്ചുള്ള ടെട്രാപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി കെട്ടല്‍ ഉടന്‍ ആരംഭിക്കും. 8 കോടി ചെലവഴിച്ചുള്ള ജിയോ ട്യൂബ് നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

ചെല്ലാനം തീരത്ത് കടല്‍കയറ്റം തടയാന്‍ ജിയോട്യൂബ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ചെല്ലാനം ജനകീയ വേദി നീണ്ട കാലമായി സമരത്തിലാണ്. എല്ലാ വര്‍ഷവും കടല്‍ കയറുമ്പോള്‍ മാത്രം ജനപ്രതിനിധികള്‍ വരികയും വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങുകയുമാണ് പതിവ്.

കടല്‍ കയറുന്ന പ്രദേശങ്ങളില്‍ ജിയോ ട്യൂബ് കൊണ്ടുള്ള പുലിമുട്ടുകള്‍ നിശ്ചിത അകലത്തില്‍ നിര്‍മിക്കണം എന്നതാണ് സമരക്കാരുടെ മുഖ്യ ആവശ്യം. കൊച്ചി പോര്‍ട്ട് ഡ്രജ് ചെയ്യുന്ന എക്കലും മണ്ണും അതില്‍ത്തന്നെ ഇവിടെ കൊണ്ടുവന്ന് ഇടുന്നതും പ്രശ്നത്തിനു പരിഹാരമാകും. ഇതിനൊന്നും തയാറാകാതിരുന്നതാണ് ഇത്ര ശക്തമായ കടല്‍കയറ്റത്തിനു കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button