പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; 15കാരി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മുംബൈ: പഠിക്കാത്തതിന് വഴക്ക് പറഞ്ഞതിന്റെ പേരില്‍ പതിനഞ്ചു വയസുകാരി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മുംബൈ ഐരോളിയില്‍ താമസിക്കുന്ന വീട്ടമ്മയെ ജൂലൈ 30നായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കരാട്ടെ ബെല്‍റ്റ് ഉപയോഗിച്ച് പെണ്‍കുട്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ 41 കാരിയായ വീട്ടമ്മയുടെ തലയില്‍ മുറിവേറ്റതും പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലും സംശയത്തില്‍ തോന്നിയതിന് തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പെണ്‍കുട്ടി സ്ഥിരമായി ഫോണ്‍ ഉപയോഗിക്കുന്നതിന് ഇവര്‍ എതിര്‍ത്തിരുന്നു. ജൂലൈ 27ന് പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞതിന്റെ പേരില്‍ വീട് വിട്ടിറങ്ങി അമ്മാവന്റെ വീട്ടിലേക്ക് പോയിരുവന്നു. പെണ്‍കുട്ടിയെ അവിടെ നിന്ന് തിരിച്ചുകൊണ്ടുവന്നെങ്കിലും പഠിക്കാത്തതിന്റെ പേരില്‍ വഴക്ക് പറയുന്നത് തുടര്‍ന്നു. തുടര്‍ന്ന് കൗണ്‍സിലിങ്ങിനായി അമ്മ മകളെ പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.

ജൂലൈ 30 ന് പഠിക്കാത്തതിന്റെ പേരില്‍ അമ്മ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. വഴക്ക് പറയുന്നതിനിടെ അമ്മ പെണ്‍കുട്ടിയെ കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയെന്നും അമ്മയെ തള്ളിയിട്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍ തലയിടിച്ച് വീണ അമ്മ സമീപത്തുണ്ടായിരുന്ന കരാട്ടെ ബെല്‍റ്റ് എടുക്കാന്‍ ശ്രമിച്ചു. ഇത് പെണ്‍കുട്ടി കൈയിലെടുക്കുകയും അമ്മയുടെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് അമ്മ മരിച്ചെന്ന് ഉറപ്പിച്ച ശേഷം വീട്ടമ്മയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിനും സഹോദരനും ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നു എന്ന് വാട്സപ്പ് സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് വാതില്‍ പൂട്ടി പുറത്തിറങ്ങിയ പെണ്‍കുട്ടി താക്കോല്‍ അകത്തേക്കിട്ടു. പിന്നാലെ അമ്മ വാതില്‍ തുറക്കുന്നില്ലെന്ന് പറഞ്ഞ് അച്ഛനെ ഫോണ്‍ വിളിച്ച് പറഞ്ഞു.

സംഭവമറിഞ്ഞ് അമ്മാവന്‍ ആദ്യം വീട്ടിലേക്കെത്തി വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്നതോടെയാണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News