ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് തീവണ്ടിയില്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി 12-കാരന്‍

ബെംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് തീവണ്ടിയില്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി പബ്ജിക്ക് അടിമപ്പെട്ട 12-കാരന്‍. യെലഹങ്ക സ്വദേശിയായ വിദ്യാര്‍ഥിയാണ് ഭീഷണി മുഴക്കിയത്.

സഹപാഠിയും പബ്ജി സഹകളിക്കാരനുമായ സുഹൃത്ത് യെലഹങ്ക സ്റ്റേഷനില്‍ നിന്ന് കച്ചെഗുഡ എകസ് പ്രസില്‍ കയറി പോകാതിരിക്കാനാണ് ഭീഷണി മുഴക്കിയത്. ഇതേത്തുടര്‍ന്ന് നിരവധി തീവണ്ടികള്‍ ഒന്നര മണിക്കൂറോളം വൈകി.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റെയില്‍വേ ഹെല്‍പ്പ്ലൈനിലേക്ക് ബോംബ് ഭീഷണി വന്നത്. തുടര്‍ന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് മനസ്സിലായത്. ഭീഷണിവന്ന ഫോണിലേക്ക് തിരിച്ച് വിളിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

ഈ നമ്പറിന്റെ അവസാന ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ യെലഹങ്ക വിനായക് നഗര്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി കൗണ്‍സലിങ് നല്‍കി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മുന്നറിയിപ്പ് നല്‍കി വിട്ടു. കുട്ടിയുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News