കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കോടി മയക്കുമരുന്ന് ഗുളികകൾ (ട്രാമഡോൾ) ഡൽഹിയിൽ പിടികൂടി. സംഭവത്തിൽ മലയാളി സൂത്രധാരരുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയിൽ നിന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് (സി.ബി.എൻ.) പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടറെ ബെംഗളൂരുവിൽ നിന്നു മുൻപ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണിത്.
ഡൽഹിയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 30,000 കിലോ തൂക്കം വരുന്ന ലഹരിമരുന്നാണ് സി.ബി.എൻ. സംഘം പിടിച്ചെടുത്തത്. ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം നൽകുന്ന ശക്തമായ വേദനസംഹാരിയായ ട്രാമഡോൾ, സംഘർഷ മേഖലകളിൽ ലഹരിമരുന്നായാണ് ഉപയോഗിക്കുന്നത്. പിടിയിലായ മൂന്ന് പ്രതികൾക്കെതിരേയും 1985-ലെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് നടത്തിവരുന്ന ‘ഓപ്പറേഷൻ വജ്ര’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ വൻ ലഹരിവേട്ട നടന്നത്. ജൂലായ് 10-നും 20-നും ഇടയിൽ ഗ്വാളിയറിലെ സി.ബി.എൻ. പ്രിവന്റീവ് സംഘം ബെംഗളൂരു, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലെ ഡി.ആർ.ഐ. കേന്ദ്രങ്ങളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.
ആഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റി അയക്കാൻ എന്ന വ്യാജേന രേഖകൾ ഉണ്ടാക്കി ലഹരിശേഖരം ലിബിയയിലേക്ക് വഴിതിരിച്ചുവിടാനായിരുന്നു പ്രതികളുടെ പദ്ധതി. അന്താരാഷ്ട്ര നർകോട്ടിക്സ് കൺട്രോൾ ബോർഡുമായും ഗിനിയ-ബിസാവുവിലെ അധികാരികളുമായും ഏകോപിപ്പിച്ച് സി.ബി.എൻ. നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്യസ്ഥാനം വ്യാജമാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളികളെക്കുറിച്ച് സൂചന ലഭിച്ചത്. കേസിൽ കൂടുതൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
English SummaryIn a massive crackdown on international drug syndicates, law enforcement agencies seized 12 crore narcotic pills worth approximately ₹1,000 crore in Kochi. The operation, jointly conducted by central and state narcotics enforcement units, led to the arrest of the Malayali masterminds who spearheaded the illicit drug ring. Investigations are currently underway to trace the international linkages, money laundering trails, and the extensive distribution network managed by the arrested kingpins.


