തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു.
സംസ്ഥാനതല ഫ്യൂച്ചർ സ്‌കിൽസ് ആൻഡ് എംപ്ലോയിമെന്റ് ഇന്റലിജെൻസ് മിഷൻ ആയാണ് ഗ്ലാബൽ ജോബ് വാച്ച് ടവർ സംവിധാനം പ്രവർത്തിക്കുക. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴിൽ പ്രവണതകൾ നിരീക്ഷിച്ച് ഭാവിയിലേക്ക് ആവശ്യമായി വരുന്ന നൈപുണ്യങ്ങൾ തിരിച്ചറിഞ്ഞ്, പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾക്ക് മാർഗനിർദേശം നൽകി, വ്യവസായ അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തി പ്രധാന മേഖലകളിലെ തൊഴിൽ ശക്തി ആസൂത്രണത്തിന് ഈ മിഷൻ പിന്തുണ നൽകും.
ഡിജിറ്റൽ സാങ്കേതികവിദ്യ, അത്യാധുനിക നിർമാണ മേഖല, ആരോഗ്യപരിപാലനം, ഹരിത സമ്പദ്‌വ്യവസ്ഥ, ലോജസ്റ്റിക്‌സ്, ടൂറിസം, അന്തർദേശിയ തൊഴിൽ മേഖലകൾ എന്നിവയ്ക്ക് മിഷൻ പ്രത്യേക പ്രാധാന്യം നൽകും. ഈ പദ്ധതികൾ ആരംഭിക്കുന്നതിനായി പ്രഥമികഘട്ട സഹായമായി രണ്ട് കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ഇതിനുപുറമെ, കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും അതുവഴി ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി കുട്ടികൾ സംസ്ഥാനത്തിന് പുറത്തുപോകുന്ന പ്രവണത മാറ്റുന്നതിനുമായി സമകാലികമായ അക്കാദമിക്ക് പ്രോഗ്രാമുകൾ, അത്യാധുനിക ഗവേഷണ പാർക്കുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയെ ഒരു കുടകീഴിൽ കൊണ്ടുവരുന്ന കേരള നോളജ് വാലി സ്ഥാപിക്കാനും സർക്കാർ പദ്ധതി ഒരുക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ അറിയിച്ചു.
ദേശീയ-അന്തർദേശീയ റാങ്കിങ്ങുകളിൽ മുൻനിരയിലുള്ള സർവ്വകലാശാലകളെയും ലോകോത്തര പാരമ്പര്യ സർവ്വകലാശാലകളെയും ആകർഷിക്കുന്ന രീതിയിലാകും നോളജ് വാലി എന്ന വിദ്യാഭ്യാസ കേന്ദ്രം പ്രവർത്തിക്കുക. ഉയർന്ന അക്കാദമിക മികവുള്ള ഒരു ഉപദേശക സമിതിയുടെ മാർഗ നിർദേശങ്ങളോടെയായിരിക്കും ഇത് പ്രവർത്തിക്കുക. ഇന്ത്യയിലേയും വിദേശത്തെയും മുൻനിര സർവ്വകലാശാലകളുമായി നോളജ് വാലി സഹകരിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഐഐടി മാതൃകയിൽ റിസർച്ച് പാർക്കിന് 60 കോടി നീക്കിവെച്ചു.

