News

ഇന്നും മഴ സാധ്യത,തെക്കന്‍ കേരളത്തില്‍ ശക്തമായേക്കും,പാലക്കാട് ഉരുള്‍ പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ നേരിയ മഴ തുടരുകയാണ്. തെക്കൻ കേരളത്തിൽ മഴ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. മണ്ണിടിച്ചിലും ഉരുൾപൊട്ടാനുള്ള സാധ്യതയും കണക്കിലെടുത്ത് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി.

മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇന്നലെ ഉരുൾപൊട്ടലുണ്ടായ പാലക്കാട് പാലക്കയത്ത് രാത്രി മഴ മാറി നിന്നത് ആശ്വാസമായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 2 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. കാഞ്ഞിരപുഴ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഷട്ടറുകൾ ഇത്രയും ഉയർത്താറില്ല. 

ഇന്നലെ കനത്ത മഴയാണ് ഈ മേഖലയിൽ പെയ്തത്. പാലക്കയത്ത് ഉരുൾപൊട്ടിയതിന് പിന്നാലെ ഡാമിലേക്ക് വെള്ളം കുതിച്ചെത്തുകയായിരുന്നു. സമീപത്തെ കടകളിലും മറ്റും വെള്ളം കയറിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിരാവിലെ കടകളിലും വീടുകളിലും ശുചീകരണ പ്രവർത്തനം നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button