ഇടുക്കിയില്‍ ആനക്കൊമ്പ് വില്‍ക്കുന്നതിനിടെ ഒരാൾ പിടിയിൽ; കച്ചവടം ഉറപ്പിച്ചത് 12 ലക്ഷത്തിന്

കട്ടപ്പന: ഇടുക്കിയില്‍ ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ ഒരാളെ വനം വകുപ്പ് പിടികൂടി. കട്ടപ്പന സുവർണ്ണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ആണ് അറസ്റ്റിലായത്. വള്ളക്കടവില്‍ നിന്നാണ് വില്‍ക്കാനായി കൊണ്ടുവന്ന ആനക്കൊമ്പുമായി അരുണിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊക്കിയത്. 

ബന്ധുവിന്റെ കൈയ്യിൽ നിന്നും വാങ്ങിയ ആനക്കൊമ്പ് മറ്റൊരാൾക്ക് മറിച്ച് വിൽക്കുന്നതിനായി കുമളിക്ക് കൊണ്ടുപോവുകയായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച്ച രാവിലെയാണ് ഫ്ലൈയിംഗ് സ്ക്വാഡ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. ആനക്കൊമ്പ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.12 ലക്ഷം രൂപയ്ക്കാണ് ഇയാൾ ആനക്കൊമ്പ് വിറ്റത് എന്നാണ് സൂചന. 2.5 ലക്ഷം രൂപ അരുണ്‍ ആനക്കൊമ്പിന് അഡ്വാൻസായി വാങ്ങിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  അരുണിനെ  ഫ്ലൈയിംഗ് സ്ക്വാഡ് കട്ടപ്പന റേഞ്ച് ഓഫീസിലേയ്ക്ക് കൂടുതൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. 

പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ആരാണ് ആനക്കൊമ്പ് നല്‍കിയത്, ആര്‍ക്കാണ് വില്‍പ്പന നടത്തിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ഉടന്‍ കണ്ടെത്തുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News