ന്യൂഡല്‍ഹി: ഗുരുദ്വാരയില്‍ കയറാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കരസേനാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സൈന്യത്തിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി. പിരിച്ചുവിട്ട നടപടിക്കെതിരേ ഉദ്യോഗസ്ഥന് നല്കിയ ഹര്‍ജി പരിഗണിക്കവെ ഇയാള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.
സഹപ്രവര്‍ത്തകരായ സിഖ് സൈനികരുടെ വിശ്വാസത്തെ ബഹുമാനിക്കാന്‍ ശ്രമിക്കാത്ത ഉദ്യോഗസ്ഥനെ ‘മോശം സ്വഭാവമുള്ളയാളെ’ന്ന് വിശേഷിപ്പിച്ച കോടതി ഇയാള്‍ സൈനികനാകാന്‍ യോഗ്യനല്ലെന്നും തുറന്നടിച്ചു. 2021-ല്‍ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരേ സാമുവല്‍ കമലേശന് എന്ന മുന്‍ ഉദ്യോഗസ്ഥനാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സൈന്യം ഒരു മതേതര സ്ഥാപനമാണെന്നും അതിന്റെ അച്ചടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. മികച്ച അച്ചടക്കം പാലിക്കേണ്ട സൈനിക ഉദ്യോഗസ്ഥന് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന സന്ദേശം എന്താണ്. ഇയാളെ പുറത്താക്കേണ്ടത് തന്നെയാണ്. ഇത്തരം മോശം സ്വഭാവമുള്ളവരെ സൈന്യത്തിന് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
2021-ല്‍ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റായിരുന്ന സാമുവല്‍ കമലേശനെ പെന്‍ഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ ഇന്ത്യന്‍ സൈന്യത്തില്‍നിന്ന് പിരിച്ചുവിട്ടത്. ഗുരുദ്വാരയില്‍ പൂജയ്ക്കായി എത്താനുള്ള കമാന്‍ഡിങ് ഓഫീസറുടെ നിര്‍ദേശം ഇയാള്‍ നിരസിക്കുകയായിരുന്നു. ഗുരുദ്വാരയില്‍ പൂജ ചെയ്യുന്നത് തന്റെ ക്രിസ്തീയ വിശ്വാസങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
പിരിച്ചുവിട്ട നടപടിക്കെതിരേ കമലേശന് ആദ്യം ഡല്‍ഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. മേയ് മാസത്തില്‍ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ഇയാള്‍ക്കെതിരായി സൈന്യം സ്വീകരിച്ച നടപടി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പിന്നീട് കമലേശന് സുപ്രീം കോടതിയെ സമീപിച്ചത്.
ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ 2025 മേയ് മാസത്തിലെ ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ച് ശരിവെച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റവും നിന്ദ്യമായ അച്ചടക്കരാഹിത്യമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.


