അജ്ഞാതരായ പോലീസുകാര്‍ പിന്തുടരുന്നു, പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍; ആരോപണവുമായി സുപ്രീംകോടതിയില്‍ സിദ്ദിഖ്

ന്യൂഡല്‍ഹി: അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പിന്തുടരുന്നുവെന്ന് ആരോപിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഇവര്‍ തന്നെ പിന്തുടരുന്നതും സിദ്ദിഖ് പറഞ്ഞു. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അജ്ഞാതര്‍ തന്നെ വിടാതെ പിന്തുടരുന്ന കാര്യം പോലീസ് കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനിലും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പിന്തുടരുന്നതെന്ന് തനിക്ക് വ്യക്തമായതായും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴൊക്കെ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ളത് കൈമാറി. ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയിട്ടുണ്ട്. എന്നാല്‍, പഴയ ഫോണുകള്‍ തന്റെ കൈയിലില്ലെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു.

അതേസമയം, സിദ്ദിഖിനെതിരെ ശക്തമായ പരാമര്‍ശങ്ങളുമായി കഴിഞ്ഞ ദിവസം സംസ്ഥാനം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചരിത്രം നായകനായി വാഴ്ത്തുന്നതിന് മുമ്പ് നടന്‍ സിദ്ദിഖിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

വരുംതലമുറ സിദ്ദിഖിനെ സര്‍വ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. സിദ്ദിഖിന്റെ യഥാര്‍ഥ സ്വഭാവം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്. ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News