'യൂട്യൂബര്‍ മണവാളന്‍റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാ​ഗമായി'; ജയില്‍ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്

തൃശ്ശൂർ: മണവാളൻ എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാ​ഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർച്ചിൽ പറയുന്നു. മുടി മുറിക്കൽ വിവാദത്തിന് പിന്നാലെയാണ് ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. യൂട്യൂബറുടെ മുടി മുറിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. 

മുടി മുറിച്ചത് ജയിലിൽ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ പരാതിയായി പറയുകയും ചെയ്തിരുന്നു. ഒരാളെ മാത്രം മുടി വളർത്തി സെല്ലിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി. മാത്രമല്ല, ജയിലിലേക്ക് കടക്കുന്നതിന് മുമ്പ് യൂട്യൂബർ മണവാളൻ റീൽസെടുക്കുകയും അത് ആഘോഷമാക്കുകയും ചെയ്തിരുന്നു. 

ഡ്ര​ഗ് അഡിക്ഷന്റെ പ്രശ്നങ്ങൾ മണവാളൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മണവാളനെ തൃശ്ശൂരിലെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് തടവുകാർക്കൊപ്പം ഇരുത്തിയാണ് ഇയാളുടെ മുടിയും മുറിച്ചത്. മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാതൊരു ബുദ്ധിമുട്ടും പറയാതെ അനുസരിച്ചുവെന്നും ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News