പൊലീസ് കേസെ ടുത്തു, പോക്സോ കേസെന്ന് തെറ്റിദ്ധരിച്ച് യുവാവ് ഫേസ് ബുക്കിൽ വീഡിയോ ഇട്ടു ; പിന്നാലെ പുഴയിൽ ചാടി മരിച്ചു

കല്‍പ്പറ്റ: പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. വയനാട് പനമരം അഞ്ച്കുന്ന് മാങ്കാനി കോളനിയിലെ രതിൻ ആണ് മരിച്ചത്.

പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്ന് വീഡിയോയിലൂടെ ആരോപിച്ചശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. അതേസമയം, പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പൊലീസ് വിശദീകരിക്കുന്നനത്.

കഴിഞ്‍ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തിലാണ് പൊലീസ് കേസെടുത്തത്. തര്‍ക്കത്തിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബഹളത്തിനിടെ പൊലീസ് കേസെടുത്തു. ഈ സംഭവത്തിന് പിന്നാലെയാണ് യുവാവ് ഫേയ്സ്ബുക്കിൽ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീഡിയോ ഇട്ടത്.

നല്ല വിഷമം ഉണ്ടെന്നും മരിക്കാൻ പോവുകയാണെന്നുമാണ് രതിൻ വീഡിയോയിൽ പറയുന്നത്. സുഹൃത്തുമായി സംസാരിച്ചതിന് പൊലീസ് പോക്സോ കേസെടുത്തുവെന്നും രതിൻ വീഡിയോയിൽ ആരോപിച്ചു. മര്യാദയോടെ ജീവിക്കുന്നയാളാണ്. നിരപരാധിയാണെന്ന് തെളിഞ്ഞാലും മറ്റുള്ളവര്‍ ആ കണ്ണിലൂടെയെ കാണുകയുള്ളു. ആരോടും പരാതിയില്ല. നിരപരാധിയാണോ എന്ന് പൊലീസിന് ചോദിക്കാമായിരുന്നുവെന്നും രതിൻ വീഡിയോയിൽ പറയുന്നുണ്ട്.

ഇതിനിടയിൽ രതിനെ കാണാനില്ലെന്ന് ചൂണ്ടികാണിച്ച് വീട്ടുകാര്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പനമരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രതിന്‍റെ മൃതദേഹം പനമരം പുഴയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ, പൊലീസ് ഭീഷണിപ്പെടുത്തിയതാണ് മരണത്തിന് കാരണമെന്ന് രതിന്‍റെ ബന്ധുക്കൾ ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. വീഡിയോ സന്ദേശം  പ്രചരിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News